കൈകോർക്കാൻ ജില്ലയും



 കൽപ്പറ്റ ലഹരിക്കെതിരെ ഒക്ടോബർ രണ്ട്‌ മുതൽ നവംബർ ഒന്നുവരെ സംസ്ഥാന സർക്കാർ നേതൃത്വത്തിൽ നടത്തുന്ന ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലും വിപുലമായ പ്രചാരണം. വിദ്യാർഥികൾക്കിടയിലെ മയക്കുമരുന്ന് ഉപയോഗവും വ്യാപനവും തടയാൻ  നടപടി സ്വീകരിക്കും. ഗാന്ധിജയന്തി ദിനത്തിൽ ലഹരിവിരുദ്ധ പ്രചാരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കുന്നതിനൊപ്പം  ജില്ലയിലും പരിപാടികൾ നടത്തും.  എല്ലാ വിദ്യാലയങ്ങളിലും വാർഡുകളിലും പ്രധാന കേന്ദ്രങ്ങളിലും ഉദ്ഘാടന പരിപാടി സംഘടിപ്പിക്കും.  വിവിധ ദിവസങ്ങളിൽ എല്ലാ വിദ്യാലയങ്ങളിലും കലാലയങ്ങളിലും ലൈബ്രറികളിലും ക്ലബ്ബുകളിലും വിഷയത്തെ ആസ്പദമാക്കി ചർച്ചയും സംവാദവും സംഘടിപ്പിക്കും.    ലഹരിവിരുദ്ധ ക്യാമ്പയിന്‌ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ചെയർമാനും കലക്ടർ എ  ഗീത കോ–ഓർഡിനേറ്ററുമായി ജില്ലാതല സമിതി രൂപീകരിച്ചു. എംപി, എംഎൽഎമാർ, തദ്ദേശ സ്ഥാപന അധ്യക്ഷരുടെ പ്രതിനിധികൾ, ജില്ലാ പൊലീസ് മേധാവി, ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥർ, സ്‌പോർട്‌സ് കൗൺസിൽ, ലൈബ്രറി കൗൺസിൽ, എൻഎസ്എസ്, സ്‌കൗട്ട്‌സ്- ഗൈഡ്‌സ്, യൂത്ത് വെൽഫയർ ബോർഡ്, എൻവൈകെ പ്രതിനിധികൾ തുടങ്ങിയവർ  സമിതിയിൽ അംഗങ്ങളാണ്. തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിലും വാർഡ്, - വിദ്യാലയ തലങ്ങളിലും പ്രത്യേക സമിതികൾ രൂപീകരിക്കും. തദ്ദേശസ്ഥാപനതല സമിതികളിൽ സ്ഥാപനമേധാവികൾ അധ്യക്ഷരാകും. പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥർ കൺവീനർമാരാകും. വാർഡുതല സമിതിയിൽ വാർഡ് അംഗവും  സ്‌കൂൾതല സമിതിയിൽ പിടിഎ പ്രസിഡന്റും  അധ്യക്ഷനാവും. കേരളപ്പിറവി ദിനമായ നവംബർ ഒന്നിനാണ്‌  ക്യാമ്പയിന്റെ സമാപനം. അന്ന്‌ വിദ്യാലയങ്ങളിൽ ലഹരിവിരുദ്ധ ചങ്ങല സൃഷ്ടിക്കും. ഒക്ടോബർ 14 ന് ലഹരി വിരുദ്ധ സദസ്സ്, 16ന് ജന ജാഗ്രതാസദസ്സ്, 24 ന്  ദീപം തെളിക്കൽ, റാലികൾ, കായിക മത്സരങ്ങൾ, ക്വിസ് മത്സരം എന്നിവ നടത്തും. Read on deshabhimani.com

Related News