1000 വീടുകൾക്കുകൂടി കുടിവെള്ളം

വട്ടായി പാറമട


വടക്കാഞ്ചേരി വട്ടായി പാറമടയിലെ ജലം  പ്രയോജനപ്പെടുത്തിയുള്ള  പത്താഴക്കുണ്ട് - വട്ടായി കുടിവെള്ള പദ്ധതിയിൽനിന്ന്‌  പുതുതായി 1000 വീടുകളിലേക്ക്  വെള്ളമെത്തും.  കുടിവെള്ളക്ഷാമം രൂക്ഷമായ തെക്കുംകര പഞ്ചായത്തിലെ മലയോര മേഖലയുടെ ദാഹമകറ്റാൻ ആവിഷ്‌കരിച്ച   പദ്ധതിയുടെ വിപുലീകരണ പ്രവർത്തനങ്ങൾ  പൂർത്തീകരണത്തിേലേക്ക്‌ കടക്കുകയാണ്‌.  ഇതിനായി മൂന്നരക്കോടി രൂപയാണ് വകയിരുത്തിയത്. നഗര സഞ്ചയിക ഫണ്ട് ഉപയോഗിപ്പെടുത്തിയാണ് നിർമാണം.  സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎയാണ്‌ വിപുലീകരണ പ്രവർത്തനം ഉദ്‌ഘാടനം ചെയ്‌തത്‌.  പ്രവൃത്തികൾ പൂർത്തിയായാൽ   1000 വീടുകളിലേക്കുകൂടി കുടിവെള്ളമെത്തും. വീടുകളിലേക്ക് കുടിവെള്ളം എത്തിക്കുന്നതിനുള്ള പൈപ്പ് ലൈൻ  പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. നിലവിൽ 400 വീടുകളിലേക്കാണ് പദ്ധതി വഴി വെള്ളമെത്തുന്നത്. തെക്കുംകര പഞ്ചായത്തിലെ കുണ്ടുകാട്, പറമ്പായ്, കുത്തുപാറ, അടങ്കളം എന്നീ പ്രദേശങ്ങളുൾപ്പെടുന്ന മലയോര മേഖലയിലെ നാല് വാർഡുകൾ വർഷങ്ങളായി രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്നു. ഇത്തരമൊരു ഘട്ടത്തിലാണ് വട്ടായി പ്രദേശത്ത്  ഉപയോഗ ശൂന്യമായിക്കിടന്ന പാറമട ഉപയോഗപ്പെടുത്തി പത്താഴക്കുണ്ട് - വട്ടായി കുടിവെള്ള പദ്ധതി വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ് നിർമിച്ചത്. വറ്റാത്ത ഉറവയുള്ള ഈ പാറമടയിൽ ലക്ഷക്കണക്കിന് ഗ്യാലൻ വെള്ളമുണ്ട്‌.  സ്വാഭാവിക ഉറവകളിലൂടെ ക്വാറിയിലേക്ക് ഒലിച്ചിറങ്ങുന്ന ശുദ്ധജലം വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ് വഴി ശുചീകരിച്ചാണ് വിതരണം. 2020-ൽ മന്ത്രിയായിരുന്ന എ സി മൊയ്തീനാണ്   പദ്ധതി നാടിന് സമർപ്പിച്ചത്. തെക്കുംകര  പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രാദേശിക ഫണ്ട്, മുൻ എംപി പി കെ ബിജുവിന്റെ ഫണ്ടുകൾ എന്നിവ ഉപയോഗിച്ചാണ് അന്ന് പദ്ധതി നടപ്പാക്കിയത്. Read on deshabhimani.com

Related News