വന്യ ജീവികളുടെ ആക്രമണം തടയാൻ 
അടിയന്തര നടപടിയടുക്കണം: ജില്ലാ പഞ്ചായത്ത്‌



തൃശ്ശൂർ  ജില്ലയിലെ മലയോര മേഖലയിലെ ജനവാസ കേന്ദ്രങ്ങളിലും കൃഷിയിടങ്ങളിലും വന്യ ജീവികളായ ആന, കാട്ടുപന്നി, പുലി, കുരങ്ങ്, മയിൽ, മലയണ്ണാൻ എന്നിവയുടെ ആക്രമണം തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന്‌  ജില്ലാ പഞ്ചായത്ത്‌ യോഗം പ്രമേയം വഴി ആവശ്യപ്പെട്ടു. പ്ലാന്റേഷൻ തൊഴിലാളികളെ വന്യമൃഗങ്ങൾ നിരന്തരം ആക്രമിക്കുകയാണ്. നിരവധി ആളുകൾ മരിക്കുകയും, പരിക്ക് പറ്റുകയും ചെയ്തു. മലക്കപ്പാറ സ്കൂൾ നിരവധി തവണ കാട്ടാന ആക്രമിച്ചു തകർത്തു.  ഈ സാഹചര്യത്തിലാണ്‌ മനുഷ്യ ജീവിതം സംരക്ഷിക്കാനും, കൃഷിയിടങ്ങൾ സംരക്ഷിക്കാനും അടിയന്തര നടപടിയെടുക്കണമെന്ന് കേന്ദ്ര -സംസ്ഥാന സർക്കാരുകളോട് പ്രമേയം വഴി ജില്ലാ പഞ്ചായത്ത് യോഗം  ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് അതിരപ്പിള്ളി ഡിവിഷൻ അംഗം  ജെനീഷ് പി ജോസ് അവതാരകനായും ആമ്പല്ലൂർ ഡിവിഷൻ അംഗം വി എസ് പ്രിൻസ് അനുവാദകനായും അവതരിപ്പിച്ച പ്രമേയം ജില്ലാപഞ്ചായത്ത് യോഗം ഐകകണ്ഠേന അംഗീകരിച്ചു. പ്രമേയത്തിന് മറുപടിയായി വനം, റവന്യു, കൃഷി മന്ത്രിമാരുടെയും, ജനപ്രതിനിധികളുടെയും യോഗം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിളിച്ചുകൂട്ടാനും പരിഹാരമുണ്ടാക്കാനും ശ്രമിക്കുമെന്ന് പ്രസിഡന്റ്‌  പി കെ ഡേവിസ് പറഞ്ഞു.  പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളായ അളഗപ്പ മിൽ, ഒളരി കേരളലക്ഷ്മി മിൽ എന്നിവ  തുറ‍ന്ന് പ്രവർത്തിപ്പിക്കുവാൻ എൻടിസി മില്ലും, കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയവും അടിയന്തര നടപടി സ്വീകരിക്കണമെന്നും  ജില്ലാ പഞ്ചായത്ത് പ്രമേയം വഴി ആവശ്യപ്പെട്ടു.   യോഗത്തിൽ പ്രസിഡന്റ്‌ പി കെ ഡേവിസ്  അദ്ധ്യക്ഷനായി. Read on deshabhimani.com

Related News