വരടിയം കൊലപാതകം; 
നിമിഷങ്ങൾക്കകം പ്രതി പിടിയിൽ



തൃശൂർ വരടിയത്തെ കള്ളുഷാപ്പിൽ വെള്ളിയാഴ്‌ച മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്ന്‌ ഇത്തിപ്പാറ കോളനിയിൽ മൂർക്കനാട് അയ്യപ്പനെ (60) കൊലപ്പെടുത്തിയ കേസിലെ പ്രതി വരടിയം ചെറുശാല കുട്ടൻ എന്ന  സുരേഷി (43)നെ പേരാമംഗലം എസ്‌ഐ  കെ അനുദാസ്‌ പിടികൂടി.  വെള്ളിയാഴ്ച രാത്രി 7.45 ഓടെ വരടിയം തിരുത്ത് വഴിയിലെ കള്ള് ഷാപ്പിലായിരുന്നു സംഭവം. അയ്യപ്പന് സുഹൃത്ത്‌ വാങ്ങിക്കൊടുത്ത കള്ളിൽ ഒരു ഗ്ലാസ് സുരേഷ് എടുത്ത് കുടിച്ചതിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തർക്കം കയ്യാങ്കളിയിലെത്തിയപ്പോൾ ഷാപ്പ് മാനേജർ ഇരുവരേയും പിടിച്ചുമാറ്റി പുറത്താക്കി. തുടർന്ന്‌  സുരേഷ് കൂർത്ത ആയുധം ഉപയോഗിച്ച്‌  അയ്യപ്പന്റെ നെഞ്ചിലും വയറ്റിലും കുത്തുകയായിരുന്നു. ഗുരുതര പരിക്കേറ്റ അയ്യപ്പൻ ഗവ. മെഡിക്കൽ കോളേജിൽവച്ച് മരിച്ചു. സംഭവശേഷം, സുരേഷ്‌  സ്ഥലത്തുനിന്ന്‌ ഓടി രക്ഷപ്പെടുകയായിരുന്നു. പേരാമംഗലം എസ്‌ഐ, എഎസ്‌ഐ വിനോജ്, സിപിഒമാരായ വിജു, ഷിജിൻ, സാജൻ എന്നിവർ അര മണിക്കൂറിനകം പ്രതിയുടെ വീട് വളഞ്ഞ്‌ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു.     Read on deshabhimani.com

Related News