ദേശീയപാത വികസനം; ഇതുവരെ
നൽകിയത് 502 കോടി രൂപ



തൃശൂർ ദേശീയപാത വികസനത്തിന്റെ സ്ഥലമേറ്റെടുക്കൽ നടപടികളുമായി ബന്ധപ്പെട്ട് ഇതുവരെ നൽകിയത് 502 കോടി രൂപ. പൂർണമായും ഭൂമിയുടെ രേഖകളും മറ്റു തിരിച്ചറിയൽ രേഖകളും സമർപ്പിച്ച 726 പൊന്നുംവില കേസുകളിൽ ഏകദേശം 300 ഭൂവുടമകൾക്കാണ് തുക ലഭിച്ചത്. ഇവരിൽ നിന്ന് 2021 ഒക്ടോബർ 22 വരെയുള്ള കാലയളവിൽ ഈ ഭൂവുടമകളിൽ നിന്നായി 20,000 ഹെക്ടർ ഭൂമി ഏറ്റെടുത്ത്  നഷ്ടപരിഹാര ത്തുകയായ 502 കോടി രൂപ അക്കൗണ്ടുകളിൽ നിക്ഷേപിക്കുകയും ചെയ്‌തു.       സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് നിശ്ചിത സമയത്തിനുള്ളിൽ ഉടമസ്ഥാവകാശരേഖ പൂർണമായും സമർപ്പിക്കാത്ത ഭൂവുടമകൾക്ക് അനുവദിച്ച് മാറ്റിവച്ച നഷ്ടപരിഹാരത്തുക നൽകുന്നതുമായി ബന്ധപ്പെട്ട് വില്ലേജ്‌ ഓഫീസുകൾ കേന്ദ്രീകരിച്ച് അദാലത്തുകൾ നടത്തുകയാണ്. ഇതിന്റെ ആദ്യഘട്ടം  18 മുതൽ 23 വരെയുളള ദിവസങ്ങളിലായി യൂണിറ്റ് നാലിന് കീഴിൽ വരുന്ന കടിക്കാട്, എടക്കഴിയൂർ, കടപ്പുറം, നാട്ടിക, പാപ്പിനിവട്ടം വില്ലേജുകളിൽ നടന്നു.  രണ്ടാംഘട്ടമായി യൂണിറ്റ് മൂന്നിന് കീഴിൽ വരുന്ന ഏങ്ങണ്ടിയൂർ, പനങ്ങാട്, പെരിഞ്ഞനം, വലപ്പാട്, പുന്നയൂർ വില്ലേജുകളിലെ അദാലത്ത്  25 മുതൽ 30 വരെയും  മൂന്നാം ഘട്ടമായി യൂണിറ്റ് ഒന്നിന്  കീഴിൽ വരുന്ന മേത്തല, ലോകമലേശ്വരം, ചെന്ത്രാപ്പിന്നി തളിക്കുളം, ഒരുമനയൂർ വില്ലേജുകളുടെയും യൂണിറ്റ് രണ്ടിൽ വരുന്ന മണത്തല, വാടാനപ്പിള്ളി, കയ്പമംഗലം, ആല, കൂളിമുട്ടം   വില്ലേജുകളുടെ അദാലത്ത്‌ നവം. 11 മുതൽ 16 വരെയുള്ള തീയതികളിലും അതാത് വില്ലേജോഫീസുകളിൽ ക്രമീകരിച്ചതായി സ്പെഷ്യൽ ഡെപ്യൂട്ടി കലക്ടർ അറിയിച്ചു.     പൂർണമായും കുടിയൊഴിപ്പിക്കപ്പെടുന്ന 35 കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ബന്ധപ്പെട്ട് 1.05 കോടിയോളം രൂപ വിതരണം ചെയ്തിട്ടുണ്ട്. ഇനിയും രേഖകൾ ഹാജരാക്കാത്ത  വാടകക്കാർ അടിയന്തരമായി രേഖകൾ ഹാജരാക്കണമെന്ന് പൊന്നുംവില സ്പെഷ്യൽ ഡെപ്യൂട്ടി കലക്ടർ ടി  മുരളി അറിയിച്ചു. Read on deshabhimani.com

Related News