ശാസ്ത്ര പ്രഭാഷണസായാഹ്നം

ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ശാസ്ത്രപ്രഭാഷണസായാഹ്നത്തിൽ അഡ്വ. ഹരീഷ് വാസുദേവൻ സംസാരിക്കുന്നു


 തൃശൂർ ഇന്ത്യയുടെ ഭരണഘടന നോക്കുകുത്തി ആകാതിരിക്കാൻ  പൗരസമൂഹത്തിന്റെ കടുത്ത ജാഗ്രത വേണമെന്ന് അഡ്വ. ഹരീഷ് വാസുദേവൻ.  കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വജ്രജൂബിലി സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ചുള്ള  ശാസ്ത്ര പ്രഭാഷണസായാഹ്നത്തിൽ  ‘ഇന്ത്യൻ ഭരണഘടനയിലെ മൂല്യ ബഹുസ്വരത’ എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയിൽ ഉൾച്ചേർത്ത അവകാശങ്ങൾ നിയമമാക്കുകയും പ്രാബല്യത്തിലാക്കുകയും ചെയ്യാൻ ഭരണകൂടത്തിന് ഇച്ഛാശക്തി വേണം. അറിയാനുള്ള അവകാശം ഭരണഘടനയിൽ ഉണ്ടായിരുന്നെങ്കിലും 2005ൽ നിയമമാക്കുന്നതുവരെ ജനങ്ങൾക്ക് വിവരാവകാശം അനുഭവവേദ്യമായിരുന്നില്ല.  രാഷ്ട്രമല്ല, വ്യക്തിയാണ് പ്രധാനം എന്നാണ് ഭരണഘടനാ അസംബ്ലി പറഞ്ഞത്. വ്യക്തിയുടെ ജീവിതത്തിന്റെ അന്തസ്സ് ഉറപ്പു നൽകാനായില്ലെങ്കിൽ രാഷ്ട്രം അപ്രസക്തമാകും. ഉന്നയിക്കപ്പെടുന്ന വിഷയങ്ങളിലെ ഭരണഘടനാപരതയും ഭരണഘടനാവിരുദ്ധതയും തിരിച്ചറിയാൻ ശേഷിയുള്ള പൗരസമൂഹമാണ് നമുക്ക് വേണ്ടത്. അതിനുള്ള വിദ്യാഭ്യാസം ജനങ്ങൾക്ക് നൽകണമെന്നും ഹരീഷ് വാസുദേവൻ പറഞ്ഞു.  അഡ്വ. ആശ ഉണ്ണിത്താൻ മോഡറേറ്ററായി.  അഡ്വ. പി സുനിൽ, അഡ്വ. കെ പി രവിപ്രകാശ്, അഡ്വ. ടി വി രാജു, പ്രൊഫ. ടി ആർ ഗിരിജകുമാരി, പ്രഭ പ്രമീള എന്നിവർ സംസാരിച്ചു. ചൊവ്വാഴ്ച ‘മാലിന്യ സംസ്കരണത്തിന്റെ വികേന്ദ്രീകൃത സാധ്യതകൾ' എന്ന വിഷയമവതരിപ്പിച്ച് പ്രൊഫ. പി കെ രവീന്ദ്രൻ   സംസാരിക്കും. Read on deshabhimani.com

Related News