3 പേർക്കുകൂടി. നിരീക്ഷണത്തിൽ 8155 പേർ



തൃശൂർ ജില്ലയിൽ മൂന്നുപേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ദമാമിൽനിന്നെത്തി കഴിഞ്ഞ 18ന് രോഗം സ്ഥിരീകരിച്ച കോതപറമ്പ് സ്വദേശിയുടെ 30 വയസ്സുള്ള മകൻ, മകന്റെ ഇരുപത്തിനാലുകാരിയായ ഭാര്യ, ഒരു വയസ്സുളള കുഞ്ഞ് എന്നിവർക്കാണ് സ്ഥിരീകരിച്ചത്.  ഇവർ ദമാമിൽനിന്ന് 20ന് എത്തിയതാണ്. ആദ്യമെത്തിയ ആൾ പോസിറ്റീവായതിനെത്തുടർന്ന് 20ന് എത്തിയ കുടുംബാംഗങ്ങളെ പ്രത്യേക നിരീക്ഷണത്തിലാക്കിയിരുന്നു. ഇവരെ പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച്‌  സ്രവപരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.  ആറുദിവസമായി ജില്ലയിൽ കോവിഡ്‌ സ്ഥിരീകരിക്കുന്നുണ്ട്‌. ഇതോടൊപ്പം മുംബൈയിൽനിന്നെത്തിയ 73 വയസ്സുള്ള ചാവക്കാട്‌ സ്വദേശിനി മരിക്കുകയും ചെയ്‌തു. ജില്ലയിൽ വീടുകളിൽ 8112 പേരും ആശുപത്രികളിൽ 43 പേരും ഉൾപ്പെടെ 8155 പേരാണ് നിരീക്ഷണത്തിലുള്ളത്. വെള്ളിയാഴ്ച നിരീക്ഷണത്തിന്റെ ഭാഗമായി എട്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറുപേരെ ഡിസ്ചാർജ്‌ ചെയ്തു. വെള്ളിയാഴ്ച അയച്ച 64 സാമ്പിൾ ഉൾപ്പെടെ ഇതുവരെ 1770 സാമ്പിൾ പരിശോധനയ്ക്കയച്ചു. അതിൽ 1635 എണ്ണത്തിന്റെ ഫലം വന്നിട്ടുണ്ട്. 135 ഫലം ലഭിക്കാനുണ്ട്. വിവിധ മേഖലയിലുള്ള 418 ആളുകളുടെ സാമ്പിളുകളും പരിശോധനയ്ക്കയച്ചു. 412 ഫോൺകോൾ ജില്ലാ കൺട്രോൾ സെല്ലിൽ ലഭിച്ചു. നിരീക്ഷണത്തിലുള്ളവർക്ക് മാനസിക പിന്തുണയേകുന്നതിനായി സൈക്കോ -സോഷ്യൽ കൗൺസിലർമാരുടെ സേവനം തുടരുന്നുണ്ട്.  ജില്ലയിലേക്ക് ഡൽഹിയിൽനിന്നും വന്ന ട്രെയിൻ യാത്രക്കാരെ രജിസ്റ്റർ ചെയ്ത് സ്‌ക്രീനിങ്‌ നടത്തി അതതു പ്രദേശങ്ങളിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. Read on deshabhimani.com

Related News