വൈറലായി വനിതാ കാവടി ചിന്ത്

കോട്ടായി കാരണവർ വനിതാ കാവടി ചിന്ത് സംഘം പരിശീലകൻ സുധീഷിനൊപ്പം


 കൊടകര  ‘പുള്ളിമാൻ മിഴി വള്ളി പെണ്ണിനെ കണ്ട നേരത്ത്....' എന്ന് തുടങ്ങുന്ന ചിന്ത് പാട്ട്  സമൂഹ മാധ്യമങ്ങളിൽ വൈറലായതിന്റെ സന്തോഷത്തിലാണ്‌  മറ്റത്തൂർ പഞ്ചായത്തിലെ വാസുപുരത്ത് ഒരു സംഘം സ്ത്രീകൾ. 6 മുതൽ 52 വയസ്സ് വരെയുള്ളവർ ഒരുക്കിയ ചിന്ത് പാട്ടാണ്‌ ഹിറ്റായത്‌. ക്ഷേത്ര കലകളിൽ പെട്ട  കലാ രൂപമാണ് ചിന്ത് പാട്ട്. ഭക്തി ഗാനങ്ങളാണ്‌ ചിന്ത്‌ പാട്ടിനായി ഉപയോഗിക്കുന്നത്‌.  ചിന്തുടുക്കിൽ കൊട്ടി പാടിയാണ്‌  അവതരിപ്പിക്കുന്നത്‌.ആണുങ്ങളാണ് സാധാരണ ചിന്ത് പാട്ട് അവതരിപ്പിക്കാറ്‌.    ഹൃദ്യയാണ്  ‘കോട്ടായി കാരണവർ വനിതാ കാവടി ചിന്ത്സംഘ’ത്തിന്റെ   കാപ്റ്റൻ. അനന്യ, ലീല, അബിത, അപർണ, സന്ധ്യ, രമ്യ, രേഖ, കാർത്തിക, ഗിരിജ, അമൃത ലക്ഷ്മി, നീതു, ഗൗരി നന്ദ,  ആശ എന്നിവരും  6 വയസ്സുകാരി ദൃശ്യ, 10 വയസ്സുകാരി അളകനന്ദ, 11 വയസുകാരി ശിഖ, 13 വയസുകാരി വൈഗ എന്നിവരും അടങ്ങിയതാണ്  സംഘം. കൊടുങ്ങല്ലൂർ സ്വദേശി കെ എസ് സുധീഷ് ആണ് ആശാൻ. 8 വർഷം മുമ്പാണ് ഇവർ ചിന്ത് പാട്ടിന്റെ രംഗത്ത്‌ എത്തിയത്‌.  ഹൃദ്യ, ലീല, ഷണിഗ, ഷാദിക, ആതിര, അർച്ചന എന്നിവരാണ് ആദ്യം ഈ ശാഖയിൽ പരിശീലനം നേടിയത്. അതിൽ ഹൃദ്യയും ലീലയും മാത്രമാണ് ഇപ്പോഴും ടീമിൽ ഉള്ളത്.  ഒരു പരിപാടിയിൽ 16 മുതൽ 20 വരെ പാട്ടുകൾ ഉൾപ്പെടുത്തും. ഒരു സമയം 12 പേരാണ്‌ ടീമിൽ. ക്ഷേത്രങ്ങളിലാണ് ചിന്ത് പരിപാടി അവതരിപ്പിക്കാറ്‌. കാസർകോട്‌, വയനാട് ജില്ലകൾ ഒഴികെ എല്ലാ ജില്ലകളിലും പരിപാടി അവതരിപ്പിച്ചിട്ടുണ്ട്‌. ഗുജറാത്തിൽ നിന്നും ഗൾഫിൽ നിന്നും ക്ഷണം ലഭിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ പോകാനായില്ല.  Read on deshabhimani.com

Related News