വഴിയരികിൽനിന്ന് കിട്ടിയ സ്വർണമോതിരം ഉടമയ്ക്ക് എത്തിച്ച് തൊഴിലുറപ്പ് തൊഴിലാളികൾ
പുള്ള് ജോലിക്കിടെ റോഡരികിൽനിന്ന് കിട്ടിയ സ്വർണമോതിരം തൊഴിലുറപ്പ് തൊഴിലാളികൾ പൊലീസ് സ്‌റ്റേഷൻ മുഖേന ഉടമയെ ഏൽപ്പിച്ചു. പുള്ളിലെ തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് പുള്ള്–- മനക്കൊടി റോഡരികിൽനിന്ന് ജോലിക്കിടെ മോതിരം കിട്ടിയത്. പരിസരത്തുണ്ടായിരുന്ന ചെറുപ്പക്കാർ അത് സ്വർണമല്ലെന്നും കളഞ്ഞോളൂ എന്നും തൊഴിലാളികളോട് ആവർത്തിച്ച് ആവശ്യപ്പെട്ടു. എന്നാൽ, തൊഴിലാളികൾ മോതിരം പരിശോധിച്ചപ്പോൾ തൃപ്രയാറിലെ ഒരു സ്വർണക്കടയുടെ സീൽ കണ്ടെത്തി. വിവരം അന്തിക്കാട് പൊലീസിനെ അറിയിച്ചു. പാലാഴി സ്വദേശി കുറ്റിയിൽ മനുവിന്റേതായിരുന്നു മോതിരം. കഴിഞ്ഞ ദിവസം പുള്ളിൽനിന്ന് വിവാഹം കഴിച്ച മനു റോഡരികിൽവച്ച് ഫോട്ടോയെടുക്കുന്നതിനിടെ ഊരിവീണതായിരുന്നു. മനു പൊലീസ് സ്റ്റേഷനിലെത്തി മോതിരം കൈപ്പറ്റി. Read on deshabhimani.com