ലൈഫ് ഈസ്‌ ബ്യൂട്ടിഫുൾ



തൃശൂർ  സ്വന്തമായൊരു വീടെന്നത്‌ ഇവർക്ക്‌ സ്വപ്‌നം മാത്രമായി അവശേഷിച്ചില്ല. സർക്കാർ കൂടെ നിന്നപ്പോൾ  1002  കുടുംബങ്ങൾക്ക്‌  അത്‌ യാഥാർഥ്യമായി.  രണ്ടാം പിണറായി  സർക്കാരിന്റെ  നൂറുദിവസത്തിനുള്ളിലാണ്‌ ഇത്രയും   കുടുംബങ്ങൾക്ക്‌  വീടൊരുങ്ങിയത്‌. 100 ദിനങ്ങൾക്കകം  സംസ്ഥാനത്ത് 10,000 ലൈഫ് വീടുകൾ പൂർത്തിയാക്കിയതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്‌ച ഓൺലൈനായി നിർവഹിക്കും.          ലൈഫ് മിഷൻ പദ്ധതിയിലുൾപ്പെടുത്തി ജില്ലയിലെ പഞ്ചായത്തുകളിലായി 694 വീടും നഗരസഭകളിൽ  308 വീടുമാണ്‌ നിർമാണം  പൂർത്തിയാക്കിയത്‌. 34 വീട്‌ പൂർത്തിയാക്കിയ തെക്കുംകര  പഞ്ചായത്താണ് ഒന്നാംസ്ഥാനത്ത്. 120 വീട്‌ പൂർത്തീകരിച്ച വടക്കാഞ്ചേരിയാണ് നഗരസഭകളിൽ ഒന്നാമത്.   വീട്‌ പണിയാൻ നാലു ലക്ഷം രൂപയാണ് സർക്കാർ  അനുവദിക്കുന്നത്.           ജില്ലയിൽ നാളിതുവരെ 18740 വീടാണ്‌ പൂർത്തിയായത്‌. പൂര്‍ത്തിയാക്കാത്ത വീടുകളുടെ പൂര്‍ത്തീകരണമെന്ന ലക്ഷ്യത്തോടെ നടത്തിയ ഒന്നാംഘട്ടത്തിൽ 2997 വീട്‌ പൂര്‍ത്തിയാക്കി.   ഭൂമിയുളള ഭവന രഹിതര്‍ക്ക് പാര്‍പ്പിടം ലഭ്യമാക്കുന്ന  രണ്ടാംഘട്ടത്തിൽ 12700 വീടും പൂര്‍ത്തിയാക്കി. ഭൂരഹിത ഭവനരഹിത വ്യക്തികള്‍ക്ക് മൂന്നു സെന്റ് ഭൂമിവാങ്ങി പാര്‍പ്പിടം നിര്‍മിച്ച് പുനരധിവസിപ്പിക്കുന്ന പദ്ധതിയിൽ  686 വീട്‌ പൂര്‍ത്തിയാക്കി.   പാർപ്പിട സമുച്ചയങ്ങളുടെ നിർമാണവും പുരോഗമിക്കുകയാണ്‌.      പട്ടികജാതി വകുപ്പ്  വഴി 2236 വീടും പട്ടികവര്‍ഗവകുപ്പ് വഴി  19, ഫിഷറീസ് വകുപ്പ് വഴി 103  വീടുമാണ്‌   നൽകിയത്‌.  വീടില്ലാത്ത മുഴുവൻപേർക്കും വീടൊരുക്കുകയാണ്‌  എൽഡിഎഫ്‌ സർക്കാർ ലക്ഷ്യം. 2020 ആഗസ്‌ത്‌,സെപ്തംബര്‍ മാസങ്ങളിലായി  67820 പുതിയ അപേക്ഷകള്‍ ജില്ലയില്‍ ലഭിച്ചിട്ടുണ്ട്. ഈ അപേക്ഷകളുടെ പരിശോധന കോവിഡ്‌ വ്യാപനം മൂലം നീണ്ടു.  അടുത്ത ദിവസങ്ങളില്‍ ഇതിനുളള സര്‍ക്കാര്‍ ഉത്തരവ് ലഭ്യമാകുന്നതോടെ ആയിരക്കണക്കിന്‌ പാവപ്പെട്ടവർക്ക്‌ കൂടി  വീടാവും. Read on deshabhimani.com

Related News