ഡിവൈഎഫ്‌ഐ റെയിൽവേ സ്റ്റേഷൻ മാർച്ച് ഇന്ന്‌



തൃശൂർ ഇന്ത്യൻ റെയിൽവേയുടെ സ്വകാര്യവൽക്കരണത്തിന് ആക്കം കൂട്ടി ഗേറ്റ് കീപ്പർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ വ്യാഴാഴ്‌ച ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ റെയിൽവേസ്‌റ്റേഷൻ മാർച്ച്‌ നടത്തും. പരീക്ഷ എഴുതി നിയമനം കാത്തിരിക്കുന്നവരെ വിഡ്ഢികളാക്കി, ഗേറ്റ് കീപ്പർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിലൂടെ 900 തസ്തികകൾ ഇല്ലാതാവും. ഗേറ്റ് കീപ്പർമാരായി വിമുക്തഭടന്മാരെ നിയമിക്കാനും വനിതകളെ പൂർണമായും ഈ ജോലിയിൽനിന്ന് ഒഴിവാക്കാനുമുള്ള  ശ്രമത്തിന്റെ ഭാഗമാണിത്‌. പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവൽക്കരിച്ചും സ്ഥിരനിയമനങ്ങൾ ഇല്ലാതാക്കി കരാർവൽക്കരണം നടപ്പാക്കുന്ന കേന്ദ്രസർക്കാരിന്റെ യുവജനവഞ്ചനയ്‌ക്കെതിരെയാണ്‌ ഡിവൈഎഫ്‌ഐ പ്രക്ഷോഭം നടത്തുന്നത്‌. ജില്ലയിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിലേക്ക് പ്രതിഷേധ മാർച്ച്‌  സംഘടിപ്പിക്കും. തൃശൂർ റെയിൽവേ സ്റ്റേഷർ മാർച്ച്‌ ജില്ലാ സെക്രട്ടറി എൻ വി വൈശാഖൻ ഉദ്ഘാടനം ചെയ്യും. ചാലക്കുടി റെയിൽവേ സ്റ്റേഷൻ മാർച്ച് പ്രസിഡന്റ്‌ ആർ എൽ ശ്രീലാൽ, ഗുരുവായൂർ റെയിൽവേ സ്റ്റേഷൻ മാർച്ച് ട്രഷറർ കെ എസ് സെന്തിൽകുമാർ, ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ മാർച്ച് സംസ്ഥാന കമ്മിറ്റി അംഗം കെ എസ് റോസൽരാജ്, വള്ളത്തോൾനഗർ റെയിൽവേ സ്റ്റേഷൻ മാർച്ച് സംസ്ഥാന കമ്മിറ്റി അംഗം വി പി ശരത്ത് പ്രസാദ് എന്നിവർ ഉദ്ഘാടനം ചെയ്യും. കേന്ദ്രസർക്കാരിന്റെ യുവജനവഞ്ചനയ്‌ക്കെതിരെ പ്രക്ഷോഭത്തിൽ മുഴുവൻ യുവതയും അണിനിരക്കണമെന്ന്‌ ഡിവൈഎഫ്ഐ ജില്ലാ  സെക്രട്ടറിയറ്റ് അഭ്യർഥിച്ചു. Read on deshabhimani.com

Related News