പുഴയ്‌ക്കൽ വ്യവസായസമുച്ചയം ഡിസംബറിൽ



തൃശൂർ പുഴയ്‌ക്കൽ പാടത്ത് 11.41 ഏക്കറിൽ ആരംഭിക്കുന്ന ബഹുനില വ്യവസായ സമുച്ചയം  ഡിസംബർ 31 നകം  പൂർത്തീകരിക്കും.  നിർമാണ പുരോഗതി വിലയിരുത്താൻ കലക്ടർ എസ് ഷാനവാസ്‌ വിളിച്ച യോഗത്തിലാണ് തീരുമാനം.  രണ്ടാംഘട്ട പദ്ധതിയിലെ പകുതി സ്ഥലം പ്രവാസികൾക്ക് മാറ്റി വയ്‌ക്കാനും അത് പ്രവാസി പാർക്ക് എന്ന പേരിൽ നാമകരണം ചെയ്യാൻ  സർക്കാരിലേക്ക് ശുപാർശ ചെയ്യാനും തീരുമാനമായി. ചെറുകിട വ്യവസായ സംരംഭകർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ നൽകുന്നതിന് അഞ്ചു ഘട്ടമായി ബഹുനില വ്യവസായ സമുച്ചയം നിർമിക്കാൻ സർക്കാർ വിഭാവനം ചെയ്തതിന്റെ ഭാഗമായാണിത്.  ഒന്നാംഘട്ടം 19.64 കോടി രൂപയും രണ്ടാം ഘട്ടം 13.33 കോടി രൂപ വിനിയോഗിച്ച് സിഡ്കോയും  23.33 കോടി രൂപ ചെലവിൽ കിറ്റ്‌കോയുമാണ് നിർമാണം നടത്തുക. ഒന്നാം ഘട്ടത്തിൽ ഒരു ലക്ഷം ചതുരശ്ര അടി വിസ്തീർണവും  രണ്ടാം ഘട്ടത്തിൽ 1,29,000 ചതുരശ്ര അടി വിസ്തീർണവുമുളള കെട്ടിടം പണി പൂർത്തിയാകും. നിർമാണം പൂർത്തിയാക്കി 150 ഓളം സംരംഭകർക്ക്  സ്ഥലം അനുവദിക്കാനാണ് ഉദ്ദേശിക്കുന്നത്. 90 ശതമാനം നിർമാണം ഇതിനകം പൂർത്തിയാക്കി. സർക്കാരിന്റെ ഫ്ലാഗ് ഷിപ്പ് പ്രോഗ്രാമിൽ ഉൾപ്പെടുത്തി 2021 ജനുവരിയിൽ ഉദ്ഘാടനം നിർവഹിക്കാനാണ് ഉദ്ദേശിക്കുന്നത്.  യോഗത്തിൽ ഡിഐസി ജനറൽ മാനേജർ ഡോ. കെ എസ് കൃപകുമാർ, സിഡ്കോ എംഡി കെ ബി വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News