കുറ്റകൃത്യങ്ങളില്ലാതെ പൂരത്തിന്‌ തിരശ്ശീല



തൃശൂർ രണ്ടുവർഷത്തെ ഇടവേളയ്‌ക്കുശേഷം നടന്ന തൃശൂർ പൂരത്തിന്‌ ലക്ഷക്കണക്കിനുപേർ എത്തിയെങ്കിലും കുറ്റകൃത്യങ്ങൾ ഒന്നുംനടന്നില്ലെന്ന്‌ സിറ്റി പൊലീസ്‌ കമീഷണർ ആർ ആദിത്യ. പഴുതടച്ച നിരീക്ഷണവും ഹൈടെക്‌ സുരക്ഷാ സംവിധാനങ്ങൾക്കൊപ്പം നാലായിരത്തോളം പൊലീസുകാരെ ചിട്ടയോടെ വിന്യസിച്ചതിനാലാണ്‌ കുറ്റകൃത്യങ്ങളില്ലാതെ പൂരങ്ങളുടെ പൂരത്തിന്‌ തിരശ്ശീല വീണത്‌.  ഡ്യൂട്ടി വിവരങ്ങൾ മനസ്സിലാക്കാൻ തയ്യാറാക്കിയ 10 വീഡിയോകൾ, പൂരം ചടങ്ങുകളും പൊലീസുദ്യോഗസ്ഥരുടെ ഡ്യൂട്ടി വിവരങ്ങളും ലളിതമായി വേഗത്തിൽ മനസ്സിലാക്കാനായി. ഇന്റർനെറ്റ് സാങ്കേതികവിദ്യ അടിസ്ഥാനപ്പെടുത്തി എസ്‌എംഎസ് സന്ദേശങ്ങളും  ഓട്ടോമാറ്റിക് വാട്സ് ആപ്പ് സന്ദേശങ്ങളും പൊലീസുദ്യോഗസ്ഥരുടെ മൊബൈൽ ഫോണിലേക്ക് പ്രവഹിച്ചു.  വെടിക്കെട്ട് നടക്കുമ്പോഴും നഗരത്തിൽ തിരക്ക് കൂടുമ്പോഴും നിർവഹിക്കേണ്ട ഡ്യൂട്ടികളെ സംബന്ധിച്ച് പൊലീസുദ്യോഗസ്ഥർക്ക് ഇടവിട്ട സമയങ്ങളിൽ ഇന്റർനെറ്റ് അധിഷ്ഠിത ബോട്ട് സാങ്കേതികവിദ്യ ഉപയോഗിച്ച്‌ ഔദ്യോഗിക മൊബൈൽ ഫോണിലേക്ക് നിർദേശങ്ങൾ കൈമാറി. രണ്ട് ദിവസങ്ങളിലായി 5000 എസ്‌എംഎസ്‌ സന്ദേശങ്ങളും പതിനായിരത്തിലേറെ വാട്സ്ആപ്പ് സന്ദേശങ്ങളും പൊലീസുദ്യോഗസ്ഥരുടെ മൊബൈൽ ഫോണുകളിലേക്ക് പ്രവഹിച്ചു.   സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരെ സുരക്ഷിതത്വത്തിന് പ്രാധാന്യം നൽകിയുള്ള ക്രമീകരണങ്ങളാണ് പൊലീസ് ഏർപ്പെടുത്തിയത്. നഗരത്തിലും പരിസരങ്ങളിലും ഘടിപ്പിച്ച സിസിടിവി സംവിധാനം കുറ്റകൃത്യങ്ങൾ ഇല്ലാതാക്കാൻ സഹായിച്ചു. ജനക്കൂട്ടത്തിന് തത്സമയം വിവരങ്ങൾ കൈമാറാൻ മൈക്ക്‌ അനൗൺസ്‌മെന്റും ഉണ്ടായി.  ജനക്കൂട്ടത്തിനിടയിൽനിന്ന്‌ ഷാഡോ പൊലീസ് മൂന്ന് പോക്കറ്റടിക്കാരെ പിടികൂടി. തിരുവനന്തപുരം പാളയം പടിഞ്ഞാറേ കോണിൽ   മുഹമ്മദ് ഹാഷിം (47), കോട്ടയം കുറുവിലങ്ങാട് കളരിക്കൽ ജയൻ (47), ഒല്ലൂർ മടപ്പട്ടുപറമ്പിൽ വേണുഗോപാൽ (52) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന്‌ 20 മൊബൈൽ ഫോണുകളും പവർബാങ്കും പിടിച്ചെടുത്തു. Read on deshabhimani.com

Related News