മഴക്കാലപൂര്‍വശുചീകരണ 
പ്രവര്‍ത്തികള്‍ അവതാളത്തില്‍



ചാലക്കുടി നഗരസഭയുടെ മഴക്കാലപൂർവ ശുചീകരണ പ്രവർത്തികൾ അവതാളത്തിൽ.  ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനും പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷയും തമ്മിലുള്ള തർക്കമാണ് മഴക്കാല ശുചീകരണ പ്രവർത്തികൾ അവതാളത്തിലാകാൻ കാരണമെന്നാണ് പറയുന്നത്. നഗരത്തിലെ പ്രധാന കാനകളുടെ ശുചീകരണ പ്രവർത്തികൾ നഗരസഭ എൻജി. വിഭാഗം ടെൻഡർ ചെയ്ത് കരാർ അടിസ്ഥാനത്തിലാണ് ചെയ്യാറ്. ചെറിയ കാനകളിലേയും തോടുകളിലേയും ശുചീകരണ പ്രവർത്തികൾ ഹെൽത്ത് വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തുകയുമാണ് പതിവ്. എന്നാൽ സ്ഥിരം സമിതി അധ്യക്ഷർ തമ്മിലുള്ള പടലപ്പിണക്കത്തെ തുടർന്ന് ടെൻഡർ നടപടി  പോലും ഇതുവരേയും പൂർത്തീകരിക്കാനായിട്ടില്ല.  പ്രധാന തോടുകളായ പറയൻതോട്, അട്ടാതോട്, കോട്ടാറ്റ് തോട് തുടങ്ങിയ തോടുകളിലെല്ലാം മാലിന്യം നിറഞ്ഞ് കിടക്കുകയാണ്. പള്ളിത്തോടിന്റെ കുറച്ച് ഭാഗത്ത് പ്രവർത്തി  ആരംഭിച്ചെങ്കിലും ഭൂരിഭാഗം സ്ഥലത്തും മാലിന്യക്കൂമ്പാരമാണ്. മഴവെള്ളം ഒഴുകിപ്പോകാനുള്ള പ്രധാന തോടുകളിലെല്ലാം മാലിന്യം നിറഞ്ഞ് കിടക്കുകയാണ്. ഈ അവസ്ഥയിൽ മഴപെയ്ത് തുടങ്ങുന്നതോടെ നഗരത്തിൽ വെള്ളക്കെട്ട് രൂക്ഷമാകും. മുൻ കാലങ്ങളിൽ മെയ് ആദ്യവാരത്തോടെ ശുചീകരണ പ്രവർത്തി  പൂർത്തിയാക്കുന്നതാണ് പതിവ്.  പ്രധാന തോടുകളുടെ ശുചീകരണത്തിന് പുറമെ ഹെൽത്ത് വിഭാഗത്തിന്റെ നേതൃത്വത്തിൽ വാർഡുകളിലെ ചെറിയ തോടുകളടക്കമുള്ളവയും ശൂചീകരിച്ചിരുന്നു. എന്നാൽ ഇത്തവണ ടെൻഡർ നടപടി  പോലും പൂർത്തീകരിക്കാനായിട്ടില്ല. ശുചീകരണ പ്രവർത്തികൾ നടത്താത്തതിനെ തുടർന്ന് തോടുകളിലും മറ്റും അടിഞ്ഞുകൂടിയിട്ടുള്ള മാലിന്യക്കൂമ്പാരങ്ങൾ മഴവെള്ളത്തിൽ ഒഴുകിയെത്തി ജലസ്രോതസുകൾ മലിനമാക്കാനും ഈ വർഷം സാധ്യതയുണ്ട്. ആരോഗ്യവിഭാഗത്തിന്റെ ജാഗ്രതക്കുറവിനെതിരെ വലിയ പ്രതിഷേധമാണുയരുന്നത്. Read on deshabhimani.com

Related News