മഴക്കാലമെത്തി, പശുക്കളിൽ മുടന്തൻപനിക്ക്‌ സാധ്യത



തൃശൂർ മഴക്കാലത്ത്‌   പശുക്കളിൽ   മുടന്തൻപനി, കുളമ്പുരോഗം, പൂപ്പൽ വിഷബാധ എന്നീ രോഗങ്ങൾക്ക് സാധ്യതയെന്നും  അതീവ ശ്രദ്ധ വേണമെന്നും  മൃഗസംരക്ഷണ വകുപ്പിന്റെ  മുന്നറിയിപ്പ്‌.    മഴക്കാലത്ത്   രോഗസാധ്യത കൂടുന്നതിനാൽ ജാഗ്രത പാലിക്കണമെന്നും ശുചിത്വം ഉറപ്പാക്കണമെന്നും വകുപ്പ് നിർദ്ദേശിച്ചു. ജാഗ്രതാ നിർദേശങ്ങളും  പുറപ്പെടുവിച്ചു.  പാലുൽപ്പാദനം കൂടുതലുള്ള പശുക്കൾക്ക് മഴക്കാലത്ത് തണുപ്പിനോട് താദാത്മ്യം പ്രാപിക്കാൻ ഊർജം കൂടുതലുള്ള തീറ്റകൾ ആവശ്യമായ അളവിൽ നൽകണം.  ജൂൺ,  -ജൂലൈ മാസങ്ങളിൽ ഈച്ച, കൊതുക്, പട്ടുണ്ണി എന്നിവയെ നിയന്ത്രിക്കാൻ കർപ്പൂരം, കുന്തിരിക്കം, തുമ്പ് എന്നിവ പുകയ്ക്കണം. കാലിത്തീറ്റ, വയ്ക്കോൽ തുടങ്ങിയ തീറ്റ സാധനങ്ങൾ ഈർപ്പം തട്ടാതെ സൂക്ഷിക്കണം.  തൊഴുത്ത് വൃത്തിയാക്കാൻ ബ്ലീച്ചിങ് പൗഡർ, അലക്കുകാരം, കുമ്മായം എന്നിവ ഉപയോഗിക്കണം. തറയിൽ വെള്ളവും പാലും കെട്ടിക്കിടക്കുന്നത് ഒഴിവാക്കണം. കറവയ്ക്കു മുമ്പ്‌ അകിട് വൃത്തിയായി കഴുകിത്തുടയ്ക്കുന്നതിലും പ്രത്യേകം ശ്രദ്ധിക്കണം. അകിടിലെ  ചെറിയ മുറിവുകൾ  നിസ്സാരമായി തള്ളിക്കളയാതെ   ചികിത്സ നൽകണം. പൂർണമായും പശുവിനെ കറക്കാൻ ശ്രദ്ധിക്കണം. കറവയ്‌ക്കുശേഷം പോവിഡോൺ അയഡിൻ ലായനി ഉപയോഗിച്ച് കാമ്പുകൾ മുക്കുന്നതുമൂലം അകിടുവീക്കം തടയാൻ സാധിക്കും.   തൊഴുത്തിനു സമീപം ചാണകവും മൂത്രവും  കെട്ടിനിൽക്കാതെ നീക്കം ചെയ്യണം. പരിസരം കുമ്മായം വിതറി അണുവിമുക്തമാക്കണം.  പ്രതിരോധ കുത്തിവയ്‌പ്‌  സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും വകുപ്പ് അറിയിച്ചു. Read on deshabhimani.com

Related News