വടക്കാഞ്ചേരിക്കും മച്ചാടിനും ഇനി ഉത്സവകാലം



 വടക്കാഞ്ചേരി മധ്യകേരളത്തിലെ പ്രമുഖ ക്ഷേത്രോത്സവമായ ഉത്രാളിക്കാവ് പൂരത്തിനും മച്ചാട് മാമാങ്ക  മഹോത്സവത്തിനും കേളികൊട്ട്‌. പൂരാരവത്തിന് മുന്നോടിയായി എങ്കക്കാട്, കുമരനെല്ലൂർ ദേശങ്ങൾ ബഹുനില കാഴ്‌ചപ്പന്തൽ നിർമാണം തുടങ്ങി. ഉത്രാളിക്കാവ് പാടത്ത് ക്ഷേത്രത്തിന് ഇരുവശങ്ങളിലുമാണ് കാഴ്ചപ്പന്തൽ ഉയരുക. എങ്കക്കാടിനുവേണ്ടി ചെറുതുരുത്തി ആരാധനാ പന്തൽ വർക്സും കുമരനെല്ലൂർ ദേശത്തിന് ചെറുതുരുത്തി മയൂരപന്തൽ വർക്സുമാണ്  പന്തൻ ഒരുക്കുക. ഫെബ്രുവരി 28 നാണ് പൂരം.  മച്ചാട് മാമാങ്കത്തിനായി മണലിത്തറ ദേശം നിർമിക്കുന്ന ബഹുനില കാഴ്ചപ്പന്തലിന്റെ കാൽ നാട്ടൽ നടന്നു. മണലിത്തറ അയ്യപ്പൻകാവ് ക്ഷേത്ര പരിസരത്താണ് പന്തൽ നിർമിക്കുന്നത്‌. മാമാങ്കം  പ്രദർശന വിപണനമേളയുടെ നോട്ടീസ് വടക്കാഞ്ചേരി നഗരസഭാ ചെയർമാൻ പി എൻ സുരേന്ദ്രൻ പ്രകാശനം ചെയ്‌തു. തെക്കുംകര വി എൻ എം സ്മാരക വായനശാലയിൽ നടന്ന  ചടങ്ങിൽ  മാമാങ്കം  തെക്കുംകര  വിഭാഗം ആഘോഷ കമ്മിറ്റി   പ്രസിഡന്റ്‌ രഘു പാലിശേരി അധ്യക്ഷനായി. ഫെബ്രുവരി 15 മുതൽ 23 വരെ തെക്കുംകര വായനശാല പരിസരത്താണ്  പ്രദർശനം ഒരുക്കുക. മാമാങ്കത്തോടനുബന്ധിച്ച്  വ്യാപാരി വ്യവസായി ഏകോപന സമിതി മച്ചാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഫോട്ടോഗ്രഫി മത്സരം നടത്തും. മച്ചാട് മാമാങ്കമാണ് വിഷയം. ചിത്രം മൊബൈലിൽ മാത്രം എടുത്ത് അയച്ചു കൊടുത്താൽ മതി. തെരഞ്ഞെടുക്കപ്പെടുന്ന ഫോട്ടോയ്ക്ക് ക്യാഷ് അവാർഡ് നൽകും. ഫോട്ടോഗ്രഫി മത്സരത്തിന്റെ ബോഷർ  പ്രകാശനം  വ്യപാരി വ്യവസായി യൂണിറ്റ്  പ്രസിഡന്റ്‌ വിൽസൺ നീലംകാവിൽ നിർവഹിച്ചു. ഫെബ്രുവരി 21-നാണ് മാമാങ്കം  ആഘോഷിക്കുക. Read on deshabhimani.com

Related News