പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാൻ വനം വകുപ്പ് അപേക്ഷ നൽകും
ചാലക്കുടി വനത്തിൽ കയറി മലമ്പാമ്പിനെ കൊന്ന് ഇറച്ചിയെടുത്ത കേസിൽ റിമാൻഡിലായവരെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ തിങ്കളാഴ്ച വനം വകുപ്പ് ഉദ്യോഗസ്ഥർ കോടതിയിൽ അപേക്ഷ നല്‍കും. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് ആറോടെയാണ് വാഴച്ചാൽ വനം ഡിവിഷനിലെ മുക്കുംപുഴ വനത്തിൽ നിന്നും നായയെ ഉപയോഗിച്ച് മലമ്പാമ്പിനെ വേട്ടയാടി പിടിച്ച് ഇറച്ചിയാക്കി വാഹനത്തിൽ കയറ്റിക്കൊണ്ടുപോകാൻ ശ്രമം നടത്തിയത്. കേസുമായി ബന്ധപ്പെട്ട് മുക്കുംപുഴ ആദിവാസി കോളനിയിലെ അനീഷ് (41), ആനക്കയം കോളനിയിലെ സുബിൻ (26), മേലൂർ കുന്നപ്പിള്ളി നന്തിപുലത്ത് പ്രവീൺ (38), കണ്ണൻകുഴി സ്വദേശി വിമൽ വിശ്വനാഥൻ (35) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇറച്ചി കടത്താൻ ഉപയോഗിച്ച സൈലോ കാറും വാഴച്ചാൽ വനം റെയ്ഞ്ച് ഓഫീസർ സിജോ സാമുവേലിന്റെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തിരുന്നു. അറസ്റ്റിലായവരെ കോടതി റിമാൻഡും ചെയ്തു. മലമ്പാമ്പിനെ വേട്ടയാടി കൊന്നതിന് ശേഷം പാമ്പിന്റെ തുകൽ രഹസ്യമായി കുഴിച്ചിട്ടു. പിടിയിലായവരിൽ നിന്നും മൂന്നര കിലോഗ്രാം ഇറച്ചിയും പിടിച്ചെടുത്തിരുന്നു. Read on deshabhimani.com