പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതി പിടിയിൽ



തൃശൂർ കോളേജ് വിദ്യാർഥിനിയെ  ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി  പിടിയിൽ. കയ്‌പമംഗലം കാളമുറി വലിയകത്ത്  നൗഷാദി (40) നെയാണ് ടൗൺ വെസ്റ്റ് പൊലീസ് എസ്‌ഐ കെ എൻ വിജയൻ അറസ്റ്റുചെയ്തത്.   കേരളവർമ കോളേജിൽ പഠിക്കുന്ന വിദ്യാർഥിനിയെ മൊബൈൽഫോണിലൂടെയാണ് ഇയാൾ പരിചയപ്പെട്ടത്.  പെൺകുട്ടിയുടെ ഫോട്ടോകൾ ഇയാൾ കൈവശപ്പെടുത്തിയിരുന്നു.  വിവാഹിതനാണെന്നും കുട്ടികളുടെ അച്ഛനാണെന്നുമുള്ള വിവരം മറച്ചുവച്ച് പെൺകുട്ടിയോട് തന്നെ വിവാഹം കഴിക്കണമെന്ന് ഇയാൾ ആവശ്യപ്പെട്ടു. ഇരുവീട്ടുകാരോടും ആലോചിച്ച് അവരുടെ സമ്മതപ്രകാരം വിവാഹം കഴിക്കാമെന്ന് പെൺകുട്ടി പറഞ്ഞപ്പോൾ ഇയാൾ ഒഴിഞ്ഞുമാറി.   29 ന് കേരളവർമ കോളേജിലേക്ക് പോയ പെൺകുട്ടിയെ കാണാനില്ലെന്നു കാണിച്ച് അച്ഛൻ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.  അന്വേഷണത്തിൽ നൗഷാദും സ്ഥലം വിട്ടതായി മനസ്സിലാക്കി. മൊബൈൽഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയേയും നൗഷാദിനേയും എറണാകുളം  കാലടി ഭാഗത്തുനിന്നും കണ്ടെത്തുകയായിരുന്നു. പരീക്ഷ കഴിഞ്ഞ് പോകുന്ന സമയം തന്റെ ഫോട്ടോകൾ കാണിച്ച്  ഭീഷണിപ്പെടുത്തി നൗഷാദ് വാഹനത്തിൽ കയറ്റി  തട്ടിക്കൊണ്ടുപോയതാണെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കോടതി പ്രതിയെ റിമാൻഡ്‌ ചെയ്തു.  അന്വേഷക സംഘത്തിൽ എസ്‌ഐ കെ ആർ രമിൻ,   അസി. സബ് ഇൻസ്പെക്ടർമാരായ കെ കെ സന്തോഷ്, സിന്ധു, സിപിഒ ശ്രീജു കൃഷ്ണൻ എന്നിവരുമുണ്ടായി. Read on deshabhimani.com

Related News