ആക്രിക്കടയിലെ മോഷണം: മോഷ്ടാക്കൾ അറസ്റ്റിൽ
ഇരിങ്ങാലക്കുട കിഴുത്താണിയിൽ ആക്രി ഗോഡൗണിൽനിന്ന് അലുമിനിയം മോഷണം പോയ സംഭവത്തിൽ മൂന്ന് തമിഴ് മോഷ്ടാക്കൾ അറസ്റ്റിലായി. തെങ്കാശി തെക്ക് പനവടലി സ്വദേശികളായ മാടസ്വാമി (37), വിജയരാജ് എന്ന ഉദയകുമാർ (23) , വടക്ക് പനവടലി സ്വദേശി പഴനിസ്വാമി (23) എന്നിവരെയാണ് ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വർഗീസിന്റെ നേതൃത്വത്തിൽ കാട്ടൂർ എസ്ഐ വി വി വിമലും സംഘവും പിടികൂടിയത്. ജൂലൈ മുപ്പത്തൊന്നിന് പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം. തമിഴ്നാട് സ്വദേശി വെളിയപ്പൻ എന്നയാളുടെ ആക്രിക്കട കുത്തിത്തുറന്ന് 80,000 രൂപ വിലമതിക്കുന്ന പഴയ അലുമിനിയം നാലംഗ സംഘം പിക്കപ് വാനിൽ കടത്തി പുത്തൂരിൽ വിൽപ്പന നടത്തി. തമിഴ് നാട്ടിലേക്ക് മുങ്ങുവാൻ ശ്രമിച്ച പ്രതികളെ കുറിച്ച് സൂചന ലഭിച്ച പൊലീസ് സംഘം മഫ്തിയിലെത്തി തന്ത്രപരമായി കുടുക്കുകയായിരുന്നു. മോഷണത്തിന് ഉപയോഗിച്ച പിക്കപ് വാൻ കഴിഞ്ഞദിവസം നടത്തറയിൽനിന്ന് കസ്റ്റഡിയിലെടുത്തിരുന്നു. കേസിലെ ഒരു പ്രതി തമിഴ്നാട്ടിലേക്ക് മുങ്ങിയതായി സൂചനയുണ്ട്. പിടിയിലായവരെ മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കും. അന്വേഷക സംഘത്തിൽ എസ്ഐ ഷാജു എടത്താടൻ, സീനിയർ സിപിഒമാരായ പ്രസാദ്, ധനേഷ്, ഇ എസ് ജീവൻ, മുരുകദാസ്, സിപിഒമാരായ പ്രദോഷ്, നിഖിൽ ജോൺ, വിജേഷ്, സന്ദീപ് എന്നിവരുമുണ്ടായി. Read on deshabhimani.com