പ്രൊഫഷണൽ നാടകമത്സരത്തിന് തിരശ്ശീല വീണു
തൃശൂർ കേരള സംഗീത നാടക അക്കാദമി അഞ്ചുദിനങ്ങളിലായി സംഘടിപ്പിച്ച സംസ്ഥാന പ്രൊഫഷണൽ നാടക മത്സരത്തിന് തിരശ്ശീല വീണു. മികച്ച പത്ത് നാടകങ്ങളാണ് മത്സരത്തിൽ മാറ്റുരച്ചത്. വെള്ളിയാഴ്‌ച രാവിലെ അരങ്ങേറിയ ‘രണ്ട് നക്ഷത്രങ്ങൾ’ എന്ന നാടകം മനുഷ്യൻ മനുഷ്യനെ തിരിച്ചറിയുന്നതിന്റെയും പരസ്പരം ആശ്ലേഷിക്കുന്നതിന്റെയും അഭൗമമായ സൗന്ദര്യമാണ് പങ്കുവച്ചത്. മാഞ്ഞാലി മത്തായി എന്ന സമ്പന്നന്റെ വീട്ടിൽ മോഷ്ടിക്കാൻ കയറിയ കള്ളന്റെ കഥ പറയുന്ന രണ്ട് നക്ഷത്രങ്ങളെ ഇരുകൈയും നീട്ടിയാണ് കാണികൾ സ്വീകരിച്ചത്. വള്ളുവനാട് ബ്രഹ്മ അരങ്ങിലെത്തിച്ച നാടകത്തിന്റെ രചന ഹേമന്ത് കുമാറും സംവിധാനം രാജേഷ് ഇരുളവുമാണ് നിർവഹിച്ചത്. വൈകിട്ട് കോഴിക്കോട് സങ്കീർത്തനയുടെ ‘വേട്ട’ അപമാനിതയാവുന്ന സ്ത്രീത്വത്തിന്റെയും തേഡ് ജെൻഡറിന്റെയും കഥയാണ് പങ്കിട്ടത്. ഹേമന്ത്കുമാർ രചിച്ച നാടകം രാജേഷ് ഇരുളവുമാണ് സംവിധാനം ചെയ്‌തത്. കാണികളുടെ പങ്കാളിത്തത്താലും മികച്ച സാങ്കേതിക സംവിധാനങ്ങളോടെ അവതരണം നടത്താൻ സാധിച്ചതിനാലും മത്സരം പൂർണ വിജയമായിരുന്നുവെന്ന് അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി പറഞ്ഞു. Read on deshabhimani.com