വെള്ളനാട് പഞ്ചായത്ത് ബജറ്റ് 
പ്രതിപക്ഷം ബഹിഷ്കരിച്ചു



വിളപ്പിൽ  യുവജനങ്ങളെയും കായികമേഖലയെയും സമ്പൂർണമായി തഴഞ്ഞ വെള്ളനാട്  പഞ്ചായത്തിന്റെ ബജറ്റ് പ്രതിപക്ഷം ബഹിഷ്കരിച്ചു. ബജറ്റ് കോപ്പികൾ കീറിയെറിഞ്ഞ് പ്രതിഷേധിക്കുകയും ചെയ്തു. കഴിഞ്ഞതവണത്തെ ബജറ്റിന്റെ  തനിപകർപ്പാണ് ഇത്തവണയും അവതരിപ്പിച്ചത്.   പദ്ധതി അവലോകന റിപ്പോർട്ടിൽ അടൂർ പ്രകാശ് എംപിയുടെ പേര് പലയിടത്തും അനാവശ്യമായി എഴുതി ചേർത്തിരുന്നു. എന്നാൽ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ജി സ്റ്റീഫൻ എംഎൽഎയുടെ ഫണ്ടിൽനിന്ന് കോടികൾ ചെലവഴിച്ച് വിവിധ പദ്ധതികൾ പഞ്ചായത്തിൽ നടപ്പാക്കിയിരുന്നു. 1.20 ലക്ഷം രൂപ ചെലവിൽ പണി പൂർത്തിയായിവരുന്ന ഉറിയാക്കോട് ഗവ. എൽപിഎസിന്റെ കാര്യമോ, ശങ്കരമുഖം സ്കൂളിന് എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ച 25 ലക്ഷം രൂപയുടെ പുതിയ കവാടത്തിന്റെ കാര്യമോ ബജറ്റിൽ ഇല്ല. എംഎൽഎ ഫണ്ടിൽനിന്ന് 50 ലക്ഷം രൂപ ചെലവഴിച്ച് പണി പൂർത്തിയായി വരുന്ന കടുവാക്കുഴി- ചെറുകുളം റോഡിന്റെ കാര്യവും ഒഴിവാക്കി. എന്നാൽ 10 ലക്ഷത്തിൽതാഴെ മാത്രം തുക അനുവദിച്ച അടൂർ പ്രകാശ് എംപിയുടെ പേര് പലയിടത്തും തിരുകിക്കയറ്റുകയും ചെയ്തു.   കായിക മേഖലയ്ക്കുവേണ്ടി രണ്ടു ലക്ഷം രൂപയും യുവജനക്ഷേമത്തിന് ഒന്നര ലക്ഷം രൂപയും മാത്രമാണ് ബജറ്റിൽ ഉൾപ്പെടുത്തിയത്. സ്വിമ്മിങ് പൂൾ, പഞ്ചായത്ത് സ്റ്റേഡിയം എന്നിവയുടെ നവീകരണത്തിന് ഒരു രൂപ പോലും ഉൾപ്പെടുത്തിയിട്ടില്ല. രണ്ട് അങ്കണവാടിക്ക് ഭൂമി വാങ്ങാൻ ഒരു കോടി രൂപ ബജറ്റിൽ  ഉൾപ്പെടുത്തിയതും ദുരൂഹമാണ്. കുടിവെള്ള പദ്ധതികളുടെ അറ്റകുറ്റപ്പണികൾക്കും ബജറ്റിൽ ഒരു രൂപപോലും ഉൾപ്പെടുത്തിയില്ല. യുവജന വഞ്ചനാ ബജറ്റിനെതിരെ യുവജനങ്ങളെ അണിനിരത്തി പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ കക്ഷിനേതാവ് വി എസ് ശോഭൻകുമാർ പറഞ്ഞു. Read on deshabhimani.com

Related News