വിനോദസഞ്ചാര കേന്ദ്രങ്ങളുടെ 
പരിപാലനം പ്രധാനം: മന്ത്രി

ലോക വിനോദസഞ്ചാര ദിനത്തോടനുബന്ധിച്ച് വിനോദ സഞ്ചാരകേന്ദ്രങ്ങൾ ശുചീകരിക്കുന്നതിന്റെ സംസ്ഥാന ഉദ്ഘാടനം ശംഖുംമുഖം ബീച്ചിലെത്തിയ 
മന്ത്രി പി എ മുഹമ്മദ് റിയാസ് ടൂറിസം ക്ലബ് അംഗങ്ങളോടൊപ്പം പങ്കാളിയായപ്പോൾ. മന്ത്രി ആന്റണി രാജു, എ എ റഹിം എം പി എന്നിവർ സമീപം


തിരുവനന്തപുരം   വിനോദസഞ്ചാരരംഗത്തെ പുരോഗതിക്ക് വിനോദസഞ്ചാരകേന്ദ്രങ്ങളുടെ സുസ്ഥിര പരിപാലനം പ്രധാനമാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്.    ലോക വിനോദസഞ്ചാര ദിനത്തോടനുബന്ധിച്ച് വിനോദ സഞ്ചാരകേന്ദ്രങ്ങൾ ശുചീകരിക്കുന്നതിന്റെ സംസ്ഥാന ഉദ്ഘാടനം ശംഖുംമുഖത്ത് നിർവഹിക്കുകയായിരുന്നു മന്ത്രി.    സുരക്ഷിത യാത്ര, സുരക്ഷിത ഭക്ഷണം, സുരക്ഷിത താമസം എന്നതിൽ അടിസ്ഥാനമാക്കി സർക്കാർ നടപ്പാക്കിയ കാരവൻ പോളിസിയും വാഗമണ്ണിലെ കാരവൻ പാർക്കും ജനം സ്വീകരിച്ചു. ആഭ്യന്തര സഞ്ചാരികളുടെ എണ്ണം വർധിച്ചു. ഓരോ വ്യക്തികളും ടൂറിസത്തിന്റെ ബ്രാൻഡ് അംബാസഡറായി മാറണം. ഇതിന്റെ ഭാഗമായി സർക്കാർ രൂപീകരിച്ച വിദ്യാർഥികളും യുവജനങ്ങളും അണിനിരക്കുന്ന ടൂറിസം ക്ലബ്ബിന്റെ പ്രവർത്തനം അഭിനന്ദനീയമാണെന്നും മന്ത്രി പറഞ്ഞു.  മന്ത്രി ആന്റണി രാജു അധ്യക്ഷനായി. എ എ റഹീം എം പി, ടൂറിസം ജോയിന്റ്  ഡയറക്ടർ ഷാഹുൽ ഹമീദ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ബി എസ് ബിജു, ഡിടിപിസി സെക്രട്ടറി ഷാരോൺ തുടങ്ങിയവർ പങ്കെടുത്തു. മന്ത്രിമാരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോ​ഗസ്ഥരും ക്ലബ് അംഗങ്ങൾക്കൊപ്പം ശംഖുംമുഖം ബീച്ച്‌ ശുചീകരിച്ചു.   വിനോദസഞ്ചാര വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും ടൂറിസം ക്ലബ്ബുകളുടെയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ടൂറിസം ക്ലബ്ബുകൾ ശംഖുംമുഖത്ത് ഫ്ലാഷ് മോബും കനകക്കുന്നിൽ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ എല്ലാ യൂണിറ്റുകളിലും 27 മുതൽ മാലിന്യരഹിത വിനോദസഞ്ചാര കേന്ദ്രം എന്ന ആശയം മുൻനിർത്തി ഗ്രീൻ പ്രോട്ടോക്കോൾ ഏർപ്പെടുത്തും.   Read on deshabhimani.com

Related News