കേന്ദ്രത്തിന്റെ കർഷകവഞ്ചനയ്ക്കെതിരെ ട്രാക്‌ടർ റാലി

കർഷകസംഘം ജില്ലാ കമ്മിറ്റി നഗരത്തിൽ സംഘടിപ്പിച്ച ട്രാക്ടർ മാർച്ച്‌


തിരുവനന്തപുരം വാഗ്ദാനങ്ങൾ നടപ്പാക്കാതെ കർഷകരെ വഞ്ചിക്കുന്ന നരേന്ദ്രമോദി സർക്കാരിനെതിരെ കേരള കർഷകസംഘം ജില്ലാ ആസ്ഥാനങ്ങളിൽ  ട്രാക്ടർ മാർച്ച്‌ സംഘടിപ്പിച്ചു.  കർഷകസംഘം സംസ്ഥാന എക്സിക്യൂട്ടിവ്  അംഗം വി ജോയി മാർച്ച്‌ ഫ്‌ളാഗ്‌ ഓഫ് ചെയ്തു. തമ്പാനൂർ മേൽപ്പാലത്തിൽ നിന്നാരംഭിച്ച മാർച്ച് പാളയം രക്തസാക്ഷി മണ്ഡപത്തിൽ സമാപിച്ചു. സമാപന സമ്മേളനം കർഷകസംഘം സംസ്ഥാന പ്രസിഡന്റ്‌ എം വിജയകുമാർ ഉദ്ഘാടനം ചെയ്തു.  ഡൽഹിയിലെ ഐതിഹാസിക കർഷകസമരത്തിന്‌ മുന്നിൽ മാപ്പുപറഞ്ഞ് മുട്ടുമടക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദി അന്നത്തെ സമരം അവസാനിപ്പിക്കുന്നതിന്‌ കർഷകർ  മുന്നിൽവച്ച നിബന്ധനകളൊന്നും നടപ്പാക്കിയിട്ടില്ല. കരാറിലെ പ്രധാനഘടകമായ കാർഷിക ഉൽപ്പന്നങ്ങളുടെ താങ്ങുവില നടപ്പാക്കുവാൻ നടപടിയുണ്ടായിട്ടില്ല.  സമരവേദിയിൽ മരിച്ചുവീണ രക്തസാക്ഷികൾക്ക് നഷ്‌ടപരിഹാരം നൽകിയിട്ടില്ല. ഇത്തരത്തിലുള്ള കേന്ദ്രത്തിന്റെ കർഷകവിരുദ്ധ നയങ്ങൾക്കെതിരെയാണ്‌ സംസ്ഥാനമൊട്ടാകെ ട്രാക്‌ടർ റാലി സംഘടിപ്പിച്ചത്‌. തിരുവനന്തപുരത്ത്‌ കർഷകസംഘം ജില്ലാ സെക്രട്ടറി  കെ സി വിക്രമൻ, പ്രസിഡന്റ്‌ പത്മകുമാർ, ദേശീയ വൈസ് പ്രസിഡന്റ്‌ എസ് കെ പ്രീജ, സംസ്ഥാന സമിതി അംഗം  ഡി കെ മുരളി ‌എംഎൽഎ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ നേമം ബഷീർ, ഹരിഹരൻ പിള്ള, ബിജിമോൾ, വി എസ് പ്രശാന്ത് എന്നിവർ നേതൃത്വം നൽകി. Read on deshabhimani.com

Related News