ലോട്ടറി ജേതാക്കളുടെ എണ്ണം കൂട്ടുന്നത് പരിഗണിക്കും: മന്ത്രി ബാലഗോപാൽ
തിരുവനന്തപുരം സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പ് വിജയികളുടെ എണ്ണം കൂട്ടണമെന്ന ആവശ്യം സർക്കാർ പരിഗണിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് വഴിയോര ഭാഗ്യക്കുറി കച്ചവടക്കാരായ അംഗങ്ങൾക്ക് നൽകുന്ന ബീച്ച് കുടയുടെ വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഒരു ലക്ഷത്തോളം പേർ ജോലിചെയ്യുന്ന ലോട്ടറി മേഖലയ്ക്കായി ക്ഷേമനിധിയുടെ ഭാഗമായി ഈ വർഷം 29 കോടിയിലധികം രൂപ വിതരണം ചെയ്തു. ജിഎസ്ടി ഒഴികെ ലോട്ടറിയിൽനിന്ന് ലഭിക്കുന്ന വരുമാനത്തിൽ നല്ലൊരു പങ്കും ലോട്ടറി തൊഴിലാളികളുടെ ക്ഷേമത്തിനാണ് ഉപയോഗിക്കുന്നത്. ബാക്കി വരുന്ന ചെറിയൊരു ശതമാനം തുക പാവപ്പെട്ടവരുടെ ചികിത്സയ്ക്കാണ് മാറ്റിവയ്ക്കുന്നത്. ഓൺലൈൻ ലോട്ടറി കളിച്ച് പലരും ആത്മഹത്യ ചെയ്യുന്ന സ്ഥിതി മാറാൻ സർക്കാർ ലോട്ടറിയുടെ പ്രചാരം വർധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു. വി കെ പ്രശാന്ത് എംഎൽഎ അധ്യക്ഷനായി. സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടർ എസ് എബ്രഹാം റെൻ, ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് ചെയർമാൻ ടി ബി സുബൈർ, അംഗങ്ങളായ വി ബി അശോകൻ, ഫസൽ സുലൈമാൻ, ടി വി ദയാനന്ദൻ, എ അജ്മൽഖാൻ, എം എസ് യൂസഫ്, വട്ടിയൂർക്കാവ് സനൽകുമാർ, എസ് ശ്രീകുമാർ, ജി ചന്ദ്രബാബു എന്നിവർ പങ്കെടുത്തു. സംസ്ഥാനത്ത് 1000 പേർക്കാണ് സൗജന്യമായി ബീച്ച് കുടകൾ വിതരണം ചെയ്യുന്നത്. Read on deshabhimani.com