മൃതദേഹം സുനിതയുടേതു തന്നെയെന്ന്‌ 
ഡിഎൻഎ ഫലം



തിരുവനന്തപുരം  സെപ്റ്റിക് ടാങ്കിൽ കണ്ടെത്തിയ കത്തിക്കരിഞ്ഞ മൃതദേഹ അവശിഷ്ടം കൊല്ലപ്പെട്ട സുനിതയുടേതു തന്നെയെന്ന് ഡിഎൻഎ പരിശോധനാ ഫലം. റിപ്പോർട്ട് കോടതിയിൽ ഹാജരാക്കി.  വിചാരണയുടെ ആദ്യഘട്ടം മുതൽ സുനിത ജീവിച്ചിരിക്കുന്നുവെന്ന വാദമാണ്‌ പ്രതിഭാഗം ഉയർത്തിയത്‌. ഡിഎൻഎ രേഖകൾ ഇല്ലാത്ത സാഹചര്യം മുതലാക്കിയായിരുന്നു ഈ വാദം.  പ്രതിഭാഗത്തിന്റെ ശക്തമായ എതിർപ്പ് മറികടന്നാണ് ഡിഎൻഎ പരിശോധന നടത്തിയത്‌. സുനിതയുടെ മക്കളായ ജോമോൾ, ജീനാമോൾ എന്നിവരെ കോടതിയിൽ വിളിച്ചുവരുത്തിയാണ് രക്തസാമ്പിൾ ശേഖരിച്ചത്‌.  ഫലം അനുകൂലമായതോടെ ശാസ്ത്രീയ പരിശോധനാ വിദഗ്‌ധരായ ആറ് സാക്ഷികളെ വിസ്തരിക്കാൻ അനുവദിക്കണമെന്ന്‌ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. സ്റ്റേറ്റ്‌ ഫോറൻസിക് ലാബിലെ ഉദ്യോഗസ്ഥരായ ഡിഎൻഎ വിഭാഗം അസി. ഡയറക്ടർ കെ വി ശ്രീവിദ്യ, മോളിക്യൂലാർ ബയോളജി വിഭാഗം അസി. ഡയറക്ടർ എസ് ഷീജ, സെറോളജി വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ വി ബി സുനിത, കെമിസ്ട്രി വിഭാഗം സയന്റിഫിക്‌ ഓഫീസർ എസ്‌ എസ്‌ ദിവ്യപ്രഭ, ഡിസിആർബി സയന്റിഫിക്‌ അസി.എ എസ്‌ ദീപ, ജനറൽ ആശുപത്രി അസി. സർജൻ ജോണി എസ് പെരേര എന്നിവരെയാകും വിസ്തരിക്കുക.അഡീഷണൽ പബ്ലിക്‌ പ്രോസിക്യൂട്ടർ എം സലാഹുദീൻ, ദീപ വിശ്വനാഥ്‌, വിനു മുരളി, മോഹിത മോഹൻ, തുഷാര രാജേഷ്‌ എന്നിവരും പ്രതിഭാഗത്തിനായി ക്ലാരൻസ് മിറാൻഡയും ഹാജരായി.2013 ആഗസ്‌ത്‌ മൂന്നിനാണ് ആനാട്‌ സ്വദേശി ജോയി ആന്റണി ഭാര്യ സുനിതയെ മർദിച്ച്‌ ബോധരഹിതയാക്കിയ ശേഷം കത്തിച്ചത്‌. പിന്നീട്‌ ശരീരഭാഗങ്ങൾ സെപ്‌റ്റിക്‌ ടാങ്കിൽ തള്ളുകയായിരുന്നു. Read on deshabhimani.com

Related News