അർധ അതിവേ​ഗപാതയെ എതിർക്കുന്നത് കുത്തകകൾക്കുവേണ്ടി: ആനത്തലവട്ടം



ചിറയിൻകീഴ് അർധ അതിവേ​ഗപാതാ പദ്ധതിയെ എതിർക്കുന്നവർ കുത്തകകളുടെ താൽപ്പര്യമാണ്‌ സംരക്ഷിക്കുന്നതെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ആനത്തലവട്ടം ആനന്ദൻ. സിപിഐ എം ആറ്റിങ്ങൽ ഏരിയ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഡി ജയറാം നഗറിൽ (സ്വാമിജി തിയറ്റർ ചിറയിൻകീഴ്) ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റെയിൽവേയും ദേശീയപാതയും വിമാനത്താവളങ്ങളും കുത്തകകൾക്കു വിൽക്കുകയാണ്‌ കേന്ദ്ര സർക്കാർ. അർധ അതിവേ​ഗപാത യാഥാർഥ്യമായാൽ റെയിൽവേ യാത്രക്കാരടക്കം കൂടുതൽപേർ അതിനെ ആശ്രയിക്കും. ഇത്‌ കോർപറേറ്റുകൾക്ക്‌ തിരിച്ചടിയാകും. കോവിഡിനെപ്പോലും കോർപറേറ്റുകൾക്ക്‌ പണമുണ്ടാക്കാനുള്ള അവസരമാക്കുകയാണ്‌ കേന്ദ്ര സർക്കാർ. വാക്‌സിൻ നിർമാണത്തിന്‌ സ്വകാര്യമേഖലയ്‌ക്കു മാത്രമാണ്‌ അവസരം നൽകിയത്‌. ഇതുവഴി പുണെ സെറം ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ സാമ്പത്തികവളർച്ച 266 ശതമാനമായി. മോദിയുടെ ഭരണകാലത്ത്‌ ഇന്ത്യയിലെ കോർപറേറ്റുകൾ കണ്ണഞ്ചിപ്പിക്കുന്ന വളർച്ചയാണ്‌ നേടിയത്‌. സമ്പത്തിന്റെ കാര്യത്തിൽ അംബാനിയെയും അദാനി മറികടന്നു. കോവിഡ്‌ കാലത്തും ദിവസം 466 കോടി രൂപ വീതമാണ്‌ അദാനിയുടെ വരുമാനത്തിലുണ്ടായ വർധന. കോർപറേറ്റുകളെ സഹായിക്കുന്ന കേന്ദ്രനയത്തിന്‌ യഥാർഥ ബദൽ എന്തെന്നാണ്‌ കേരളം രാജ്യത്തിനു കാട്ടിക്കൊടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News