ഇഷ്ടം കൂടാൻ, കുസൃതി കാട്ടാൻ ഇനി ജൂലി ഇല്ല
തിരുവനന്തപുരം കാർഷിക കോളേജിൽ കൂട്ടുകൂടാനും കുറുമ്പുകാട്ടാനും ഇനി ജൂലി ഇല്ല. മരണം ജൂലി നായയുടെ ജീവിതം കവർന്നപ്പോൾ കാർഷിക കോളേജിന് നഷ്ടമായത് കുസൃതിക്കുടുക്കയെ. ആഘോഷങ്ങളിൽ മുമ്പന്തിയിൽ പുള്ളിക്കാരിയുണ്ടാകും. രഹസ്യമായി ക്ലാസിലും കയറിയിരുന്നെന്ന് ആരാധകർ. കുട്ടികളുടെ ഗ്രൂപ്പ് ഫോട്ടോകളിലും സെൽഫികളിലും നിറഞ്ഞുനിന്നു. കോളേജ് മാഗസിനിൽ പ്രത്യേക പേജുവരെ സ്വന്തമാക്കി. ഇഷ്ടംമൂത്ത് ഫാൻസ് ഫെയ്‌സ്ബുക്ക് അക്കൗണ്ടുവരെ തുറന്നുകൊടുത്തു. നവാഗതരുടെ മനസ്സും കീഴടക്കി. കോവിഡ് കാലമായപ്പോൾ കുട്ടികളുമായി ബന്ധം കുറഞ്ഞതോടെ ഉഷാർ കുറഞ്ഞു. ജൂലിക്കുള്ള ആഹാരം ജീവനക്കാരനായ ഷാജി വീട്ടിൽനിന്നും എത്തിച്ചു. കഴിഞ്ഞമാസം അവശനിലയിലായി. ഡോക്ടറെ കാണിച്ച് മരുന്നും ഇഞ്ചക്‌ഷനും നൽകി. സുഖം പ്രാപിച്ചുവരുന്നതിനിടെയാണ് അപ്രതീക്ഷിതമായി മരണമെത്തിയത്. Read on deshabhimani.com