പോക്‌സോ കേസ്: പ്രതിക്ക്‌ 
10 വർഷം കഠിനതടവ്‌



ആറ്റിങ്ങൽ പതിനാറുകാരിയെ പ്രണയം നടിച്ച് വിവിധയിടങ്ങളിലെത്തിച്ച്‌ പീഡിപ്പിച്ച കേസിലെ പ്രതിക്ക്‌ പത്ത് വർഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ. വലിയതുറയിൽ താമസിക്കുന്ന ഷമീറിനെ(32)യാണ്‌ ആറ്റിങ്ങൽ പോക്‌സോ കോടതി ജഡ്‌ജി ടി പി പ്രഭാഷ് ലാൽ ശിക്ഷിച്ചത്‌. ഇരുപത്തയ്യായിരം രൂപ നഷ്‌ടപരിഹാരമായി അതിജീവിതയ്‌ക്ക്‌ നൽകണം. പിഴ ഒടുക്കിയില്ലെങ്ങിൽ ആറ് മാസം കൂടി കഠിന തടവ് അനുഭവിക്കണം. 2013ലാണ്‌ കേസിനാസ്‌പദമായ സംഭവം. പ്രണയം നടിച്ച് പെൺകുട്ടിയെ ലൈംഗികമായി ആക്രമിക്കുകയും വീട്ടിൽനിന്ന് കടത്തിക്കൊണ്ടുപോകുകയും ചെയ്‌തുവെന്നാണ്‌ കേസ്‌. പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയിൽ കേസെടുത്തതിനെ തുടർന്ന്‌ പ്രതി തമിഴ്നാട്ടിലേക്ക് കടത്താൻ ശ്രമിച്ചെങ്കിലും അതിജീവിത തയ്യാറായില്ല. തുടർന്ന്‌ പ്രതി പെൺകുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. അതിജീവിതയുടെ സുഹൃത്തിനെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസിലും പ്രതി വിചാരണ നേരിടുകയാണ്. ആദ്യ വിവാഹബന്ധം മറച്ചുവച്ചാണ് പ്രതി അതിജീവിതയോട് അടുപ്പം സ്ഥാപിച്ചത്. വർക്കല പൊലീസ് ഇൻസ്‌പെക്‌ടറായിരുന്ന ബി വിനോദാണ്‌ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്‌. കേസിൽ 25 സാക്ഷികളെ വിസ്‌തരിക്കുകയും 20 രേഖ ഹാജരാക്കുകയും ചെയ്‌തു.  പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എം മുഹസിൻ ഹാജരായി.   Read on deshabhimani.com

Related News