ഭാര്യയുടെ മരണവിവരം അറിയിച്ച ഡോക്ടറെ ചവിട്ടിവീഴ്ത്തി



തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗി മരിച്ച വിവരം അറിയിച്ച വനിതാ ഡോക്ടറെ രോഗിയുടെ ഭർത്താവ് ആക്രമിച്ചു. വയറ്റിൽ ചവിട്ടേറ്റ ഡോക്ടറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ന്യൂറോ സർജറി വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയർ റസിഡന്റ് മേരി ഫ്രാൻസിസ് കല്ലേരിയെയാണ് ആക്രമിച്ചത്. തലച്ചോറിൽ ട്യൂമർ ബാധിച്ച കൊല്ലം വെളിച്ചക്കാല ടിബി ജങ്‌ഷൻ പുതുമനയിൽ ശുഭ(48) യാണ്  സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിൽ ചികിത്സയിലിരിക്കെ മരിച്ചത്.   ബുധൻ വെളുപ്പിന് മൂന്നരയോടെയാണ് സംഭവം. രോഗിയുടെ ഭർത്താവ് സെന്തിൽ കുമാറാണ് ഡോക്ടറെ ആക്രമിച്ചത്. നവംബർ ആറിന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവർക്ക് കഴിഞ്ഞ ദിവസം ശസ്ത്രക്രിയ നടത്തിയിരുന്നു. രോഗി ഗുരുതരാവസ്ഥയിലാണെന്ന്‌ ബന്ധുക്കളെ അറിയിച്ചിരുന്നു.  ബുധൻ വെളുപ്പിന് മരണം സ്ഥിരീകരിച്ചതോടെ ഡോക്ടർ വിവരം ഭർത്താവിനെ അറിയിച്ചു. മരണവിവരം കേട്ടയുടൻ പ്രകോപിതനായ ഇയാൾ ഡോക്ടറെ വയറ്റിൽ ചവിട്ടി വീഴ്ത്തുകയായിരുന്നു. ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.  ആശുപത്രി സംരക്ഷണ നിയമം, ഡ്യൂട്ടി തടസ്സപ്പെടുത്തുക ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസ് എടുത്തത്.  ശുഭയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടപടി പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകി.   വനിതാ ഡോക്ടറെ മർദിച്ച പ്രതിയെ ഉടൻ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെജിഎംസിടിഎയുടെ നേതൃത്വത്തിൽ പി ജി ഡോക്ടർമാർ പ്രതിഷേധ പ്രകടനം നടത്തി. സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ അപലപനീയമാണ്. ആക്രമണങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുമെന്നും മന്ത്രി വ്യക്തമാക്കി. Read on deshabhimani.com

Related News