ഹാജരാക്കിയത്‌ അസ്സൽ ദൃശ്യമല്ല



  തിരുവനന്തപുരം നിയമസഭാ സംഘർഷക്കേസിൽ പ്രോസിക്യൂഷൻ ഹാജരാക്കിയത്‌ യഥാർഥ ദൃശ്യങ്ങളല്ലെന്ന്‌ പ്രതിഭാഗം കോടതിയിൽ പറഞ്ഞു. നിയമസഭയിലെ സിസിടിവി ദൃശ്യമോ അതിന്റെ ഹാർഡ്‌ ഡിസ്‌കോ അല്ല ഹാജരാക്കിയത്‌. പുറത്തുനിന്ന്‌ ലഭിച്ച ചില ദൃശ്യങ്ങളാണ്‌. ഇതിന്‌ സർട്ടിഫിക്കേഷൻ ഉള്ളതല്ലെന്നും വിടുതൽ ഹർജിയിൽ വാദംകേൾക്കുന്നതിനിടെ ചീഫ്‌ ജുഡീഷ്യൽ മജിസ്‌ട്രേട്ട്‌ കോടതിയിൽ  പ്രതിഭാഗം പറഞ്ഞു.    മന്ത്രി വി ശിവൻകുട്ടി, മുൻമന്ത്രിമരായ ഇ പി ജയരാജൻ, കെ ടി ജലീൽ എംഎൽഎ, കുഞ്ഞഹമ്മദ്‌കുട്ടി, മുൻ എംഎൽഎമാരായ കെ അജിത്‌, സി കെ സദാശിവൻ എന്നിവരാണ്‌ വിടുതൽ ഹർജി നൽകിയത്‌.   നിയമസഭയ്‌ക്കകത്ത്‌ കൈയാങ്കളി നടത്തിയിട്ടില്ല. സമരത്തിന്റെ ഭാഗമായി സംഭവിച്ചതാണ്‌. വാച്ച്‌ ആൻഡ്‌ വാർഡ്‌ തടഞ്ഞതോടെയാണ്‌ സമരമായത്‌. ഈ സംഭവത്തിൽ സ്‌പീക്കർ, മന്ത്രിമാർ, എംഎൽഎമാർ ഒന്നും സാക്ഷികളല്ല. സ്‌പീക്കറെ ചെറുത്തുവെന്ന്‌ പറയുമ്പോൾ എന്തുകൊണ്ട്‌ സ്‌പീക്കറെ സാക്ഷിയാക്കിയില്ല. സ്‌പീക്കറുടെ പാനൽ ബോർഡ്‌ തകർത്തെങ്കിൽ എത്ര രൂപയുടെ നഷ്ടം സംഭവിച്ചെന്നും പറയുന്നില്ല. അതിനാൽ ഇക്കാര്യം പൊതുമുതൽ നശിപ്പിച്ചെന്ന വകുപ്പിൽ വരില്ലെന്നും പ്രതിഭാഗം വാദിച്ചു. ഹർജിയിൽ നവംബർ ഏഴിനു വിധി പറയും.  പ്രതിഭാഗത്തിന്‌ അഭിഭാഷകരായ കെ രാമൻപിള്ള, മുരുക്കുംപുഴ ആർ വിജയകുമാർ എന്നിവരും പ്രോസിക്യൂഷനു വേണ്ടി ഡെപ്യൂട്ടി ഡയറക്ടർ ഓഫ്‌ പ്രോസിക്യൂഷൻ കെ ബാലചന്ദ്രനും ഹാജരായി.   Read on deshabhimani.com

Related News