ക്രൈംബ്രാഞ്ച് അന്വേഷണമാരംഭിച്ചു



വർക്കല പന്തുവിളയിൽ കുടുംബത്തിലെ അഞ്ചുപേർ തീപിടിത്തത്തിൽ ശ്വാസംമുട്ടി മരിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണമാരംഭിച്ചു. വർക്കല പൊലീസിന്റെ അന്വേഷണത്തിനെതിരെ കുടുംബം ഒന്നരമാസം മുൻപ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. 2022 മാർച്ച് 8ന് പുലർച്ചെ 1.45ഓടെയാണ് സംഭവം.  ഗൃഹനാഥനായ പ്രതാപൻ, ഭാര്യ ഷേർളി, രണ്ടാമത്തെ മകൻ നികുൽ, മറ്റൊരു മകൻ നിഹുലിന്റെ ഭാര്യ അഭിരാമി, ഇവരുടെ 6 മാസം പ്രായമുള്ള കുട്ടി റയാൻ, ഇളയമകൻ അഹിൽ എന്നിവരാണ്‌ പുക ശ്വസിച്ചു മരിച്ചത്‌. രണ്ടാമത്തെ മകൻ നിഹുലിന് ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.  ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നായിരുന്നു പൊലീസിന്റെയും ഫയർഫോഴ്‌സിന്റെയും വിലയിരുത്തൽ. എന്നാൽ ഇലക്‌ട്രിക്‌ ഡിപ്പാർട്ട്‌മെന്റ്‌ ഇത് തള്ളുന്ന റിപ്പോർട്ടാണ്‌ നൽകിയത്‌. മറ്റൊരു ഏജൻസി കേസ് അന്വേഷിക്കണമെന്നുള്ള വീട്ടുകാരുടെ ആവശ്യത്തെ തുടർന്നാണ്‌ ക്രൈംബ്രാഞ്ച് അന്വേഷണമാരംഭിച്ചത്. ക്രൈംബ്രാഞ്ച് എസ്‌പി സുനിൽകുമാർ നേരിട്ടാണ് അന്വേഷണച്ചുമതല വഹിക്കുന്നത്. സിഐ സജുകുമാറിന്റെ നേതൃത്വത്തിൽ തിങ്കളാഴ്‌ച സംഭവസ്ഥലത്ത് പരിശോധന നടത്തി. Read on deshabhimani.com

Related News