സൂപ്രണ്ടിനും കാഷ്യർക്കും 
സസ്‌പെൻഷൻ



തിരുവനന്തപുരം  കോർപറേഷൻ നേമം സോണൽ ഓഫീസിലെ ക്രമക്കേടിൽ സൂപ്രണ്ടിനും കാഷ്യർക്കും സസ്‌പെൻഷൻ. സൂപ്രണ്ട്‌ എസ്‌ ശാന്തി, ക്യാഷർ സുനിത എന്നിവരെയാണ്‌ സസ്‌പെൻഡ്‌ ചെയ്‌തത്‌. സംസ്ഥാന ഓഡിറ്റ്‌ വകുപ്പിന്റെ പരിശോധനയിൽ ഗുരുതര ക്രമക്കേട്‌ നടന്നതായി കണ്ടെത്തിയിരുന്നു. ശ്രീകാര്യം സോണൽ ഓഫീസിൽ ക്രമക്കേട്‌ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്‌ മുഴുവൻ സോണൽ ഓഫീസുകളിലും പ്രത്യേക പരിശോധന നടത്താൻ മേയർ നിർദേശിച്ചതനുസരിച്ച് സംസ്ഥാന ഓഡിറ്റ് വകുപ്പ് പരിശോധന ആരംഭിച്ചത്‌. ശ്രീകാര്യത്ത് രണ്ട്‌ ജീവനക്കാരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. തുടർന്നുള്ള പരിശോധനയിലാണ്‌ നേമത്ത്‌ ഗുരുതര ക്രമക്കേട്  കണ്ടെത്തിയത്‌. ഉള്ളൂർ, ആറ്റിപ്ര സോണൽ ഓഫീസുകളിലും പ്രശ്‌നങ്ങളുണ്ടായതായും കണ്ടെത്തി.  കൂടുതൽ പരിശോധന നടത്താനും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരിൽനിന്ന് വിശദീകരണം ചോദിക്കാനും മേയർ നിദേശം നൽകി. വിശദീകരണം തൃപ്തികരമല്ലെങ്കിൽ കർശന അച്ചടക്ക നടപടികൾ സ്വീകരിക്കാനാണ്‌ തീരുമാനം. കുറ്റക്കാരായ ജീവനക്കാർക്കെതിരെ പണാപഹരണത്തിനും ഗൂഢാലോചനയ്ക്കും വ്യാജരേഖ ചമച്ചതിനും ക്രിമിനൽ നടപടിക്രമം അനുസരിച്ച് നടപടി സ്വീകരിക്കാൻ പൊലീസിന്‌ നിർദേശം നൽകി. സോണൽ ഓഫീസുകളിലും മെയിൻ ഓഫീസിലും  പരിശോധന കൂടുതൽ ശക്തമാക്കും. കണക്കുകൾ പരിശോധിക്കാൻ നഗരസഭാതലത്തിൽ  പ്രത്യേക സംവിധാനം രൂപീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും മേയർ ആര്യ രാജേന്ദ്രൻ  അറിയിച്ചു. നികുതിയിനത്തിൽ ലഭിച്ച പണം ബാങ്കുകളിൽ ഉദ്യോഗസ്ഥരും ജീവനക്കാരും ബാങ്കിൽ അടച്ചിട്ടില്ലെന്നാണ്‌ സോണൽ ഓഫീസുകളുമായി ബന്ധപ്പെട്ട്‌ ഓഡിറ്റ്‌ വകുപ്പ്‌ കണ്ടെത്തിയത്‌. Read on deshabhimani.com

Related News