നെയ്യാറ്റിൻകര മുനിസിപ്പല്‍ ചെയര്‍മാനെതിരെ അവിശ്വാസത്തിന് കോൺഗ്രസ്
നെയ്യാറ്റിൻകര സിപിഐ എം കൗൺസിലറെ പുറത്താക്കാനാവശ്യപ്പെട്ട് നെയ്യാറ്റിന്‍കര മുനിസിപ്പല്‍ ചെയര്‍മാനെതിരെ കോൺഗ്രസ് അവിശ്വാസത്തിന് നോട്ടീസ് നൽകി. 44 അംഗ നഗരസഭയിൽ 17 അംഗം മാത്രമുള്ള കോൺഗ്രസാണ് 29 ന് അവിശ്വാസത്തിന് നോട്ടീസ് നൽകിയത്. എൽഡിഎഫിന് 18 അംഗങ്ങളുടെ പിന്തുണയുണ്ട്. ഒമ്പത് സീറ്റ് ബിജെപിക്കുമുണ്ട്. കോൺഗ്രസിന്റെ അവിശ്വാസം വിജയിക്കണമെങ്കിൽ 23 അംഗങ്ങളുടെ പിന്തുണവേണം. ഇത് കോൺഗ്രസ് ബിജെപി അവിശുദ്ധ കൂട്ടുകെട്ടിനുളള തയ്യാറെടുപ്പാണെന്ന് മുനിസിപ്പൽ ചെയർമാൻ പികെ രാജ്മോഹൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു സിപിഐ എം കൗൺസിലർ സജിൻ അനാഥയായ റിട്ട. സർക്കാർ ഉദ്യോഗസ്ഥയായ വൃദ്ധയെ കബളിപ്പിച്ച് അവരുടെ വസ്തു തട്ടിയെടുത്തതായാണ് കോൺ ഗ്രസിന്റെയും ബിജെപിയുടെയും ആരോപണം. ഇതിന്റെ പേരിൽ അറുപത് ദിവസത്തോളം ഇരുവരും നഗരസഭയ്ക്ക് മുന്നിൽ പ്രത്യേക സ്റ്റേജ് കെട്ടി മൈക്ക് ഓർഡർ വാങ്ങാതെ പ്രതിഷേധ യോഗമെന്ന പേരിൽ ശബ്ദമലിനീകരണം സംഘടിപ്പിച്ചിരുന്നു. ഇത് നഗരസഭയിൽ എത്തുന്ന സാധാരണക്കാർക്ക് ഏറെ ബുദ്ധിമുട്ടുമുണ്ടാക്കി. ഒടുവിൽ ഹൈക്കോടതി ഇടപെട്ടാണ് പരിഹാരം കണ്ടത്. അനുമതി ഇല്ലാതെ മൈക്ക് പ്രവർത്തിപ്പിക്കരുതെന്ന നിർദേശം ഹൈക്കോടതി നൽകിയതിനെത്തുടർന്ന് ഇരുവർക്കും സ്റ്റേജും മൈക്കും അഴിച്ചുമാറ്റേണ്ടിവന്നു. ഇത് ജനാധിപത്യത്തിന്റെ വിജയമാണെന്നും, കോൺഗ്രസ്–-ബിജെപി അവിശുദ്ധ കൂട്ടുകെട്ട് തുടക്കത്തിൽതന്നെ തകർക്കപ്പെടുമെന്നും പികെ രാജ്മോഹൻ പറഞ്ഞു. വൈസ് ചെയർപേഴ്സൺ പ്രിയാ സുരേഷ്, എൻ കെ അനിതകുമാരി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. Read on deshabhimani.com