മദ്യപാനത്തിനിടെയുള്ള 
സംഘർഷത്തിൽ യുവാവ് കൊല്ലപ്പെട്ടു



പാറശാല  മദ്യപാനത്തിനിടെ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്കത്തിൽ കുത്തേറ്റ്‌ യുവാവ് കൊല്ലപ്പെട്ടു. ഇഞ്ചിവിള അരുവാംകോട് കാട്ടാക്കുളം വീട്ടിൽ  ഓട്ടോ ഡ്രൈവറായ രഞ്ജിത്താ (40) ണ് കൊല്ലപ്പെട്ടത്. പാറശാല പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഞായർ വൈകിട്ട്  6.30ഓടെയായിരുന്നു സംഭവം.    രഞ്ജിത്തും സുഹൃത്തുക്കളായ റിജു, വിപിൻ, രജി എന്നിവർ രഞ്ജിത്തിന്റെ വീട്ടിലിരുന്ന് മദ്യപിക്കുകയായിരുന്നു. വാക്ക് തർക്കമുണ്ടായതിനെ തുടർന്ന്‌ കൂട്ടത്തിലൊരാൾ ബിയർ കുപ്പി പൊട്ടിച്ച്‌ രഞ്ജിത്തിന്റെ കഴുത്തിൽ കുത്തിയിറക്കി. നിലവിളി കേട്ട്‌ നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും സുഹൃത്തുക്കൾ രക്ഷപ്പെട്ടിരുന്നു. രഞ്ജിത്തിനെ മതിലിന്റെ സമീപത്തായി മരിച്ച്‌ കിടക്കുന്ന നിലയിലാണ്‌ കണ്ടെത്തിയത്‌. തുടർന്ന്‌ നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.    സംഘർഷത്തിൽ വിപിനും റിജുവിനും പരിക്കേറ്റു. പാറശാല ഗവ.താലൂക്കാശുപത്രിയിൽ ചികിത്സയ്ക്ക്‌ എത്തിയ റിജുവിനെ പൊലീസ്  കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഗുരുതര പരിക്കുകളുള്ള വിപിനെ തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. രഞ്ജിത്തിന്റെ മൃതദേഹം പാറശാല ഗവ.താലൂക്കാശുപത്രി മോർച്ചറിയിൽ. Read on deshabhimani.com

Related News