നവോദയയിലുണ്ട് കലംകാരിയും മധുബാനിയും
വിതുര ഇതിഹാസ നായകൻമാരും പുരാണ കഥപാത്രങ്ങളും നാടോടി സ്ത്രീകളുമെല്ലാം ഇനി ചെറ്റച്ചൽ ജവാഹർ നവോദയ വിദ്യാലയത്തിന്റെ ചുവരുകളിൽ. കലാപഠനത്തിന്റെ ഭാഗമായി സ്കൂളിലെ 9,10,11 ക്ലാസുകളിലെ വിദ്യാർഥികളാണ് രണ്ടു മാസത്തോളം സമയമെടുത്ത് ചിത്രങ്ങൾ പൂർത്തിയാക്കിയത്. ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളിലെ ‘കലംകാരി' രചനാ ശൈലിയിൽ ശ്രീകൃഷ്ണൻ, മയിൽ, മുഗൾ ചക്രവർത്തിമാർ, ഹിമാചൽ പ്രദേശിലെ ‘പഹാരി' ശൈലിയിലുള്ള സ്ത്രീരൂപങ്ങൾ, മധ്യപ്രദേശിലെ ‘ഗോണ്ട്' ശൈലിയിലുള്ള മരങ്ങൾ, ബിഹാറിലെ ‘മധുബാനി' ശൈലിയിലുള്ള സ്ത്രീ രൂപങ്ങൾ എന്നിവയാണ് ചുവരുകളിൽ ഇടം നേടിയത്. ഇതുകൂടാതെ ഏറ്റവും പഴക്കമേറിയതെന്ന് വിശ്വസിക്കപ്പെടുന്ന മഹാരാഷ്ട്രയിലെ ‘വാർളി' ശൈലിയിലുള്ള ഇരുണ്ട തവിട്ടുനിറത്തിൽ വെള്ള രൂപങ്ങൾ, രാജസ്ഥാനിലെ ‘ഫാട്', മഹാരാഷ്ട, ആന്ധ്ര ഭാഗങ്ങളിലെ ‘ചിത്രകത്തി' ശെലിയിലുള്ള ചിത്രങ്ങളും ചുവരിലുണ്ട്. ചിത്രകലാധ്യാപകൻ എ ആർ വിനോദിന്റെ മേൽനോട്ടത്തിൽ എമൽഷൻ മാധ്യമത്തിലാണ് വിദ്യാർഥികൾ ചിത്രരചന നടത്തിയത്. പ്രിൻസിപ്പൽ കെ എസ് പ്രകാശ് മാറിന്റെ പിന്തുണയാണ് പദ്ധതി വിജയകരമായി പൂർത്തീകരിച്ചത്. Read on deshabhimani.com