നഗരൂരിൽ 2 വീട് തകര്‍ന്നു
കിളിമാനൂർ ശക്തമായി തുടരുന്ന മഴയിൽ നഗരൂർ പഞ്ചായത്തിലെ രണ്ടു വീട് തകർന്നു. നഗരൂർ പഞ്ചായത്തിലെ പതിനേഴാം വാർഡിൽ കരിംപാലോട് സ്വദേശിനി ഗോമതിയുടെ ചരുവിളവീടാണ് പൂർണമായും തകർന്നത്. ശോചനീയാവസ്ഥയിലായിരുന്നു വീട്. വെള്ളിയാഴ്ച രാത്രിയിൽ പെയ്ത കനത്ത മഴയിലാണ് വീട് തകർന്നത്. വീട് തകരുന്ന സമയത്ത് ഗോമതിയും ഭർത്താവും സമീപത്തെ ബന്ധുവീട്ടിലായിരുന്നതിനാൽ ആളപായമുണ്ടായില്ല. നഗരൂർ പഞ്ചായത്തിലെ ദർശനാവട്ടം വാർഡിൽ കോയിക്കമൂല സ്വദേശിനി രമണിയുടെ വീടിന്റെ ചുമരാണ് മഴയിൽ തകർന്നത്. വീടിനുള്ളിൽ രമണിയും മക്കളുമുണ്ടായിരുന്നെങ്കിലും പരിക്ക് ഏൽക്കാതെ രക്ഷപ്പെട്ടു. വീട് തകർന്ന കുടുംബം പെരുവഴിയിൽ മഴയിൽ വീട് തകർന്ന കുടുംബം പെരുവഴിയിൽ. കരവാരം പഞ്ചായത്ത് ഏഴാം വാർഡിൽ നെടുംപറമ്പ് കുന്നത്തുകോണം ഈഞ്ചവിള വീട്ടിൽ പ്രകാശിന്റെ വീടാണ് തകർന്നത്. ശനി പുലർച്ചെയാണ് സംഭവം. വീട്ടിലുള്ളവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വീടിന്റെ അവശേഷിക്കുന്ന ഭാഗംകൂടി തകർന്നു വീഴാൻ സാധ്യതയുള്ളതിനാൽ ഭീതിയോടെയാണ് പ്രകാശും കുടുംബവും വീട്ടിൽ കഴിയുന്നത്. പ്രകാശിന്റെ ഭാര്യ ശാന്തിനിയുടെ അച്ഛനമ്മമാരും ഈ വീട്ടിലാണ് താമസം. കൂലിപ്പണിക്കാരനായ പ്രകാശിന്റെ വരുമാനത്തിലാണ് കുടുംബം കഴിയുന്നത്. മഴ തുടരുന്ന സാഹചര്യത്തിൽ കുടുംബത്തെ സുരക്ഷിതമായിടത്തേക്ക് മാറ്റിത്താമസിപ്പിക്കാൻ പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. Read on deshabhimani.com