അഴക്, ആയിരമിതളിൽ

സനൽകുമാർ സഹസ്രദള പത്മവുമായി


  കഴക്കൂട്ടം  ആയിരം ഇതളുള്ള താമരയെന്ന പേര്‌ അന്വർഥമാകുംവിധംതന്നെയാണ്‌ കാഴ്‌ചയും. കരിയില്‍ പാപ്പാരിയിലെ എസ് സനല്‍കുമാറിന്റെ  ലതിക ഭവനിലാണ്‌ കാണാൻ അഴകുള്ള സഹസ്രദളം താമര വിരിഞ്ഞത്‌.  ആറ്റിങ്ങലിലെ സുഹൃത്തിന്റെ വീട്ടില്‍നിന്നാണ് സനല്‍ ഇതിന്റെ നടീല്‍വസ്തു (ഭൂകാണ്ഡം) വാങ്ങിക്കൊണ്ടുവന്നത്. ഒന്നരമാസംകൊണ്ട് വളര്‍ന്നു. ഇലത്തണ്ടുകളും പൂത്തണ്ടും ജലനിരപ്പിനു മുകളിലേക്ക് ഉയര്‍ന്നുനിൽക്കും. താമരത്തണ്ടിന് ഒരാള്‍പൊക്കമുണ്ട്. പൂവിരിഞ്ഞ്‌ രണ്ടാഴ്ചയോളം കഴിഞ്ഞാൽ തണ്ടുസഹിതം വാടിപ്പോകും. പേര് സൂചിപ്പിക്കുംപോലെ, പൂവില്‍ പല വലയത്തിലായി ആയിരത്തിനടുത്ത് ദളമുണ്ട്. ഉള്ളിലേക്കു പോകുന്തോറും ദളങ്ങള്‍ ചെറുതാകും. ഒരാഴ്ച പിന്നിട്ടാലും ദളങ്ങള്‍ പൂര്‍ണമായി വിരിയില്ല.  ഇതിന്റെ നടീല്‍വസ്തുവിന് അഞ്ഞൂറോളം രൂപ വിലയുണ്ട്. സനലിന്റെ വീട്ടിൽ  ചെറിയ ടാങ്കുകളിലും പ്ലാസ്റ്റിക് കലങ്ങളിലുമായി അമ്പതോളം ഇനം താമരകളുണ്ട്. റെഡ് പിയോണി, സാറ്റ ബൊങ്കെറ്റ്, മുന്നൂറോളം ദളമുള്ള പിങ്ക് ക്ലൗഡ്, നടീല്‍വസ്തുവിന് 1500 രൂപയോളം വിലയുള്ള ഗ്രീന്‍ ആപ്പിള്‍ തുടങ്ങിയ ഇനങ്ങളും പൂവിട്ടുനിൽക്കുന്നു. സനലിന് വാഴ, മരച്ചീനി, റെഡ് ലേഡി പപ്പായ, മീന്‍ തുടങ്ങിയ കൃഷികളുമുണ്ട്. യുഎസ്ടിയിലെ ജീവനക്കാരനാണ് ഈ ഇരുപത്തൊമ്പതു-കാരന്‍. അമ്മ ലതികകുമാരി, ഭാര്യ: അഖില. മകള്‍: രുദ്ര. Read on deshabhimani.com

Related News