ബിരുദ വിദ്യാര്‍ഥി അറസ്റ്റില്‍



കോവളം വണ്ടിത്തടം സ്വദേശിനിയായ വയോധികയുടെ കൊലപാതകത്തില്‍ ബിരുദവിദ്യാര്‍ഥി അറസ്റ്റില്‍. തിരുവല്ലം വണ്ടിത്തടം പാലപ്പൂര് റോഡിൽ ദാറുസലാം വീട്ടിൽ ജാൻബീവി(78)യാണ് കൊല്ലപ്പെട്ടത്. ഇവരുടെ സഹായിയായിരുന്ന സ്ത്രീയുടെ കൊച്ചുമകൻ വണ്ടിത്തടം യക്ഷിയമ്മൻ ക്ഷേത്രത്തിന്‌ സമീപം അലക്‌സ്‌ വീട്ടിൽ അലക്സ്(21) ആണ് അറസ്റ്റിലായത്. രണ്ടാം വർഷ ബിരുദ വിദ്യാർഥിയാണ് അലക്സ്.  മോഷണത്തിന് വേണ്ടിയുള്ള കൊലപാതകമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.  വെള്ളിയാഴ്ചയാണ് ജാൻബീവിയെ വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. വീട്ടുജോലിക്കാരിയെത്തിയപ്പോള്‍ മുറിയിലെ തറയിൽ മരിച്ച നിലയിലായിരുന്നു ജാൻബീവി.  ഉടൻ ജാൻബീവിയുടെ മകനെയും പൊലീസിനെയും വിവരം അറിയിച്ചു. ഫോറൻസിക് വിദഗ്ധരടക്കമെത്തി വിശദ പരിശോധന നടത്തിയിരുന്നു.  തലയ്ക്കേറ്റ ശക്തമായ പ്രഹരമാണ് മരണ കാരണം. ജാൻബീവിയുടെ ആഭരണങ്ങൾ കാണാതിരുന്നതും വീട് തുറന്ന് കിടന്നിരുന്നതും പരിചിതരായിരിക്കും കൊലയ്ക്ക് പിന്നിലെന്ന്  സംശയമുണ്ടാക്കിയിരുന്നു. അലക്‌സ് ഈവീട്ടിലെ നിത്യസന്ദർശകനായിരുന്നു. ആരുമില്ലാത്ത സമയം മനസ്സിലാക്കിയാണ് കൊലപാതകം നടത്തിയത്‌. ജാൻബീവിയുടെ പക്കൽനിന്നും അലക്സ് കവർന്ന സ്വർണവും പണവും സമീപത്തെ ഒരു ട്യൂട്ടോറിയൽ കോളേജ് കെട്ടിടത്തിൽനിന്നും പൊലീസ് കണ്ടെത്തി. ആഢംബര ജീവിതം നയിക്കാനായിരുന്നു കൃത്യമെന്ന് പൊലീസ് പറഞ്ഞു. Read on deshabhimani.com

Related News