വിഴിഞ്ഞം ജനതയ്ക്കായി 
ഒരുക്കിയത്‌ ബൃഹത്പദ്ധതി



തിരുവനന്തപുരം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട് പ്രദേശ വാസികളുടെ സംരക്ഷണത്തിന്‌ സർക്കാർ ഒരുക്കിയത്‌ ബൃഹത്‌ പദ്ധതി. അപകടത്തിൽപ്പെടുന്ന ബോട്ടുകൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കാൻ എല്ലാ ബോട്ടുകളെയും ഇൻഷുർ ചെയ്‌തു. ഹാർബറിലെ വലിയ തിരകളിൽ  ബോട്ടുകൾ അപകടത്തിൽപ്പെടുന്നത് ഒഴിവാക്കാൻ ഡ്രഡ്‌ജിങ്‌ നടത്തി. ഒരു പുതിയ പുലിമുട്ട് നിർമിക്കാനും തീരുമാനിച്ചു. ഇതിന്‌ കേന്ദ്ര സർക്കാരിന്റെ സിഡബ്ല്യുപിആർഎസ് പഠനം നടത്തി.    വിഴിഞ്ഞം സിഎച്ച്സി 10 കോടിചെലവിട്ട്‌ 100 ബെഡ്ഡുള്ള താലൂക്ക് ആശുപത്രിയാക്കി. പിഎച്ച്‌സിക്കായി ഭൂമി കണ്ടെത്തി. പകൽവീട് നിർമിക്കാൻ ഫിഷറീസ് ഡിപ്പാർട്ട്‌മെന്റ് 1.8 കോടിയുടെ പദ്ധതി തയ്യാറാക്കി. 22 കോടി രൂപ എഡിബിയും വിസിൽ 26 കോടി രൂപയും ചെലവിട്ട്‌ ഒരുക്കുന്ന അസാപ്‌ പരിശീലന കേന്ദ്രത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്‌. പോർട്ടിലെ തൊഴിലവസരങ്ങൾക്കനുസരിച്ച്‌ പ്രദേശവാസികൾക്ക് പരിശീലനം നൽകും.   സ്വച്ഛ് ഭാരത് മിഷനിൽ ഉൾപ്പെടുത്തി എംആർഎഫ് ആരംഭിക്കാൻ ഒരു കോടിയുടെ പദ്ധതിക്ക് അനുമതി നൽകി. ഭൂമി കണ്ടെത്താൻ നഗരസഭ നടപടി സ്വീകരിച്ചു. 1.72 കോടി രൂപയിൽ കോട്ടപ്പുറത്ത് 1000 വീട്ടുകാർക്ക് സൗജന്യ കുടിവെള്ള കണക്ഷൻ നൽകി. കളിസ്ഥലം നിർമിക്കാൻ ഹാർബറിൽ എച്ച്ഇഡി രണ്ട് ഏക്കർ വീതം നൽകാമെന്ന് സമ്മതിച്ചിട്ടുണ്ട്.      -കട്ടമര തൊഴിലാളികളുടെ പുനരധിവാസത്തിന്‌ 107 ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കി. 1062 പേർക്ക് ലൈഫ് പദ്ധതിയിൽ വീട് നൽകാനും പട്ടിക തയ്യാറാക്കി. കരമടി തൊഴിലാളികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് വിഴിഞ്ഞം സൗത്തിൽ 317 ഉം അടിമലത്തുറയിൽ 625 ഉം തൊഴിലാളികൾക്ക് 5.60 ലക്ഷം രൂപ വീതം 52.75 കോടി രൂപ നൽകി.   ചിപ്പിത്തൊഴിലാളികളുടെ പുനരധിവാസത്തിൽ 12.50 ലക്ഷം രൂപ വീതം 73 തൊഴിലാളികൾക്ക് 91.25 കോടി രൂപ നൽകി. -രണ്ട് വർഷത്തിനിടെ 1221 പേരുടെ ഉടമസ്ഥതയിലുള്ള 2383 ബോട്ട് എൻജിനുകൾക്ക് ദിവസം നാല്‌ ലിറ്റർ വീതം മണ്ണെണ്ണയ്‌ക്കായി  27.13 കോടി രൂപ നൽകി. ഈ പദ്ധതി ഒരു വർഷംകൂടി നീട്ടും. ഇതിലേക്ക്‌ 28 കോടി രൂപയും വകയിരുത്തുന്നുണ്ട്. പൈലിങ്ങിനിടെ തകരാറിലായ 243 വീട്‌ അറ്റകുറ്റപ്പണിക്ക്‌ 11 ലക്ഷത്തിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കി. തങ്ങൽവള്ളം മേഖലയിൽ ജോലി ചെയ്യുന്ന എട്ടുപേരുടെ 80 ഗ്രൂപ്പിന്‌ 20 കോടി രൂപയുടെ പദ്ധതിയുടെ ഫിസിബിലിറ്റി പഠനം ഫിഷറീസ് ഡയറക്ടറേറ്റ് തയ്യാറാക്കിയിട്ടുണ്ട്. കുരിശടി മാറ്റി സ്ഥാപിക്കാൻ സ്ഥലം കണ്ടെത്തി. അധികൃതരുമായി ഇതിന്റെ പ്രാഥമിക ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. Read on deshabhimani.com

Related News