കൂടുതൽ ക്ലാസുകളിലേക്ക് കൈത്തറി യൂണിഫോം പരിഗണനയിൽ: മന്ത്രി
തിരുവനന്തപുരം കൈത്തറി മേഖലയെ പരിപോഷിപ്പിച്ച് തൊഴിലാളികൾക്ക് മികച്ച വേതനവും ജീവിതസാഹചര്യവും ഒരുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി. ദേശീയ കൈത്തറി ദിനാഘോഷം ജില്ലാതല ഉദ്ഘാടനം പള്ളിച്ചലിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. കൈത്തറി മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള സ്കൂൾ യൂണിഫോം പദ്ധതി കൂടുതൽ ക്ലാസുകളിലേക്ക് വ്യാപിപ്പിക്കുന്നത് പരിഗണനയിലാണ്. കേരള കൈത്തറിയുടെ മുഖമാണ് ബാലരാമപുരം കൈത്തറി. സ്വാതന്ത്ര്യത്തിന്റെ 75–--ാം വാർഷികത്തിൽ കൈത്തറിയുടെ സാമൂഹ്യ പ്രസക്തി ഏറിവരികയാണ്. ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും പ്രതീകമാണ് കൈത്തറി. പരമ്പരാഗത കൈ ത്തറി തൊഴിലാളികളുടെ നിലനിൽപ്പും സംരക്ഷണവും ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് ആദ്യമായി പൂർണമായും കൈത്തറിയിൽ ദേശീയ പതാക നെയ്‌തെടുത്ത തൊഴിലാളി ബി അയ്യപ്പനെയും ജില്ലയിലെ മുതിർന്ന 20 നെയ്‌ത്തുകാരെയും ചടങ്ങിൽ മന്ത്രി ആദരിച്ചു. തത്സമയ കൈത്തറി നെയ്‌ത്ത് പ്രദർശനം, കൈത്തറി വസ്ത്രങ്ങളുടെ ഫാഷൻ ഷോ, വസ്ത്രപ്രദർശനവും വിപണനവും എന്നിവയുമുണ്ടായി. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി വാണിജ്യ വ്യവസായ വകുപ്പും കൈത്തറി ടെക്സ്റ്റൈൽസു വകുപ്പും ചേർന്നാണ് ദിനാചരണം സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, വി മോഹനൻ, ടി മല്ലിക, എ ടി മനോജ്, എൽ എസ് അനുശ്രീ, അജിത്ത്, എം എം ബഷീർ, പാറക്കുഴി സുരേന്ദ്രൻ, പള്ളിച്ചൽ വിജയൻ, പി ഷാജി, പത്മശ്രീ ഗോപിനാഥൻ, ലിബിൻറോയി എന്നിവർ സംസാരിച്ചു. Read on deshabhimani.com