നിർമാണത്തിന് വേഗം കൂട്ടാൻ മന്ത്രിമാരുടെ നിർദേശം
തിരുവനന്തപുരം നഗരത്തിൽ ടാറിങ് പുരോഗമിക്കുന്ന സ്‌മാർട്ട് റോഡുകളിൽ പത്തെണ്ണത്തിന്റെ പ്രവൃത്തി ഈമാസം തന്നെ പൂർത്തിയാക്കണമെന്ന് മന്ത്രിമാരുടെ കർശനം നിർദേശം. മന്ത്രിമാരായ വി ശിവൻകുട്ടി, ആന്റണി രാജു എന്നിവരുടെ നേതൃത്വത്തിൽചേർന്ന അവലോകന യോഗത്തിലാണ് സ്‌മാർട്ട്സിറ്റി, കേരള റോഡ് ഫണ്ട് ബോർഡ് അധികൃതർക്ക് നിർദേശം നൽകിയത്. മെയ് 31നുമുമ്പ് പൂർത്തിയാക്കണമെന്ന് കഴിഞ്ഞ യോഗത്തിൽ നിർദേശം നൽകിയിരുന്നെങ്കിലും പൂർത്തിയാക്കിയില്ല. നിലവിൽ ഒമ്പത് റോഡുകളുടെ ടാറിങ് പൂർത്തിയായി. മൂന്ന് റോഡുകളിലെ ഡ്രെയിനേജ് നിർമാണം പൂർത്തിയാകാനുണ്ട്. ഇവയെല്ലാം ഈമാസം അവസാനത്തോടെ ഗതാഗതയോഗ്യമാക്കണമെന്ന് മന്ത്രിമാർ നിർദേശിച്ചു. ഡ്രെയിനേജടക്കം നിർമിക്കേണ്ടതിനാൽ ജനറൽ ആശുപത്രി ജങ്ഷൻ – വഞ്ചിയൂർ റോഡ്, കൊത്തളം – പടിഞ്ഞാറേ കോട്ട റോഡ് എന്നിവയ്‌ക്ക് ഓഗസ്റ്റ് 31 വരെ സമയം അനുവദിച്ചു. മാനവീയം വീഥിയുടെ നിർമാണമാകും ആദ്യം പൂർത്തിയാകുക. കലാഭവൻ റോഡിൽ 120 മീറ്റർമാത്രമാണ് ഡ്രെയിനേജ് സംവിധാനം നിർമിച്ചത്, ബാക്കി 260 മീറ്റർ കൂടി പൂർത്തിയാക്കാനുണ്ട്. ഡെപ്യൂട്ടി മേയർ പി കെ രാജു, സ്മാർട്ട്സിറ്റി ഡയറക്ടർ, ജല അതോറിറ്റി അസിസ്റ്റന്റ് എൻജിനിയർ, കോർപറേഷൻ സെക്രട്ടറി തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു. Read on deshabhimani.com