പൊറോട്ടയ്‌ക്ക്‌ 12 രൂപ ഈടാക്കിയ ഹോട്ടൽ ഉടമയ്‌ക്ക്‌ മർദനം



ആറ്റിങ്ങൽ പൊറോട്ടയ്‌ക്ക്‌ 12 രൂപ ഈടാക്കിയെന്ന്‌ ആരോപിച്ച്‌ കാറിൽ എത്തിയ സംഘം ഹോട്ടൽ ഉടമയെ മർദിച്ചു. മൂന്നുമുക്കിലെ ജ്യൂസ് സ്റ്റാൻഡ് ഹോട്ടൽ ഉടമ ടിജോയെയാണ്‌ അഞ്ചുപേർ മർദിച്ചത്‌.  കഴിഞ്ഞദിവസം രാത്രി പന്ത്രണ്ടരയോടെ കെഎൽ 65 സി 8494 രജിസ്ട്രേഷൻ നമ്പരിലുള്ള ഇന്നോവ കാറിൽ എത്തിയ അഞ്ചുപേർ ഇവിടെനിന്ന്‌ ഭക്ഷണം കഴിച്ച്‌ മടങ്ങിയിരുന്നു. കുറച്ച് സമയത്തിനകം ഹോട്ടലിലേക്ക് തിരികെ വന്ന സംഘം തങ്ങൾ കഴിച്ച ഭക്ഷണത്തിലെ പൊറോട്ടയ്‌ക്ക് 12 രൂപ ഈടാക്കിയത് അമിതവിലയാണെന്ന് ആരോപിച്ചു.  തുടർന്നാണ്‌ ടിജോയുടെ തലയ്‌ക്ക് പാലിന്റെ ട്രേ ഉപയോഗിച്ച് പ്രഹരിച്ചത്‌. അക്രമത്തിൽ പരിക്കേറ്റ ടിജോയെ ഉടൻ മൂന്നുമുക്ക് കിംസ് ആശുപത്രിയിലും പിന്നീട്‌ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്കും മാറ്റി.  ടിജോയുടെ തലയ്‌ക്ക് ഗുരുതര പൊട്ടലുണ്ട്. തലയ്‌ക്കുള്ളിൽ ആറും പുറത്ത് ഒമ്പത് സ്റ്റിച്ചുണ്ട്‌. 24 മണിക്കൂർ നിരീക്ഷണത്തിലാണ്‌ ഇദ്ദേഹം. കടയിലെ സിസിടിവി ദൃശ്യങ്ങളിൽനിന്ന് അക്രമികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ആറ്റിങ്ങൽ പൊലീസ്  അന്വേഷണം ആരംഭിച്ചു. Read on deshabhimani.com

Related News