ആറ്റിങ്ങലിൽ കാട്ടുപന്നിക്കൂട്ടം:
വെടിവച്ച്‌ കൊന്നു

വനം വകുപ്പ് ഉദ്യോഗസ്ഥർ പന്നിക്കൂട്ടത്തെ വെടിവച്ചുകൊന്ന സ്ഥലം ആറ്റിങ്ങൽ നഗരസഭാ ചെയർപേഴ്സൺ 
എസ് കുമാരിയും വൈസ് ചെയർമാൻ ജി തുളസീധരൻപിള്ളയും സന്ദർശിക്കുന്നു


ആറ്റിങ്ങൽ  നഗരസഭയിലെ ജനവാസകേന്ദ്രത്തിലെത്തിയ കാട്ടുപന്നിക്കൂട്ടത്തെ വെടിവച്ചുകൊന്നു. വേലാംകോണം വാർഡിലെ പത്മനാഭത്തിൽ വിനേഷിന്റെ വീട്ടുവളപ്പിൽ ബുധൻ രാവിലെയെത്തിയ  കാട്ടുപന്നികളെയാണ് വനംവകുപ്പിലെ  ഷാർപ്പ് ഷൂട്ടറെത്തി വെടിവച്ചിട്ടത്.  രാവിലെ 7.30 ഓടെയാണ്  സമീപത്തെ വീട്ടിലെ പറമ്പിലേക്ക്‌ നാല് പന്നികൾ എത്തിയത്‌. വീട്ടുകാർ   ഇവയെ  ആട്ടിയോടിച്ചു.  പന്നികൾ വിനേഷിന്റെ  പുരയിടത്തിലെ പൊന്തക്കാട്ടിലേക്ക് ഓടിയൊളിച്ചു. വീട്ടുകാർ നഗരസഭാ ചെയർപേഴ്സനെയും പൊലീസിനെയും വിളിച്ചു. ചെയർപേഴ്സൺ എസ് കുമാരി ഫോറസ്റ്റ് റേഞ്ച് ഓഫീസറെ വിവരമറിയിച്ചു.  തുടർന്ന്‌  സ്പെഷ്യൽ സ്ക്വാഡിലെ ഷാർപ്പ് ഷൂട്ടർ അനിൽ സ്ഥലത്തെത്തി.   പൊന്തക്കാട്ടിൽ ഒളിച്ചിരുന്ന പന്നിക്കൂട്ടത്തെ ഒരു മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തി. സഹായിക്ക്  നേരെ   പാഞ്ഞടുത്ത രണ്ടു പന്നികളെ ആദ്യം വെടിവച്ചിട്ടു. മറ്റുരണ്ടെണ്ണ]ത്തിനേയും കണ്ടെത്തി.  ചുറ്റുമതിൽ ഉള്ളതിനാൽ വീട്ടുവളപ്പ് കടന്ന് പോകാൻ ഇവയ്‌ക്ക് സാധിച്ചിരുന്നില്ല. ചുരുങ്ങിയ സമയത്തിനുള്ളിൽ വാഴ, മരച്ചീനി തുടങ്ങിയ വിളകളും നശിപ്പിച്ചിരുന്നു. നഗരസഭ ഹെൽത്ത് സ്ക്വാഡ് സ്ഥലത്തെത്തി മഹസർ തയ്യാറാക്കിയ ശേഷം പന്നികളെ മറവു ചെയ്തു. Read on deshabhimani.com

Related News