കുടുംബ കോടതിയിൽ കേസ് കഴിഞ്ഞിറങ്ങിയ യുവതിയെ ആക്രമിച്ച ഭർത്താവ് അറസ്റ്റിൽ



നെടുമങ്ങാട് :  കുടുംബ കോടതിയിൽ കേസു കഴിഞ്ഞിറങ്ങിയ യുവതിയെ ആക്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ.കല്ലറ കുറുമ്പയം കഴുകൻ പച്ച വിസി ഭവനിൽ   രഞ്ജിത്താണ് അറസ്റ്റിലായത്.  നെടുമങ്ങാട് കുടുംബ കോടതിയിൽ  നിന്നും വിചാരണ കഴിഞ്ഞ് ഇറങ്ങിയ കല്ലറ സ്വദേശിയായ യുവതിക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.ഭർത്താവും യുവതിയും തമ്മിൽ വേർപിരിഞ്ഞ കേസിന്റെ വിചാരണയ്ക്കാണ് ഇവർ കോടതിയിൽ എത്തിയത്.കോടതിയില്‍ നിന്നും പുറത്തിറങ്ങിയ യുവതിയെ രഞ്ജിത്ത് കോടതി വളപ്പിൽ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു. വിചാരണയ്ക്കെത്തിയ ഇരു കക്ഷികളോടും പരസ്പരം എന്തെങ്കിലും സംസാരിക്കാൻ ഉണ്ടൊ എന്ന് ജഡ്ജി ചോദിച്ചു.യുവതി ഇല്ലെന്നു മറുപടി പറഞ്ഞു.ഇതില്‍ പ്രകോപിതനായാണ് ആക്രമണം നടത്തിയത്.കോടതിയില്‍ നിന്നും വീട്ടിലേയ്ക്കു മടങ്ങുന്നതിനായി പ്രൈവറ്റ് ബസിൽ  കയറുമ്പോള്‍ പിന്നാലെ എത്തി പിടിച്ചിറക്കി യുവതിയെ മര്‍ദ്ദിക്കുകയായിരുന്നു.നെടുമങ്ങാട്  പൊലീസ് എത്തി പ്രതിയെ കസ്റ്റഡിയിലെടുത്താണ് യുവതിയെ രക്ഷിച്ചത്.നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. Read on deshabhimani.com

Related News