പെൻഷൻ വിതരണം ബിജെപിക്കാർ തടഞ്ഞു: ബാങ്ക് ജീവനക്കാരെ മർദിച്ചു

മർദനമേറ്റ്‌ വിളപ്പിൽശാല ആശുപത്രിയിൽ ചികിത്സതേടിയ രഞ്ജിത്തിനെ ഐ ബി സതീഷ്‌ എംഎൽഎ സന്ദർശിക്കുന്നു


വിളപ്പിൽ വിളപ്പിൽ പഞ്ചായത്തിലെ അലകുന്നം വാർഡിൽ ക്ഷേമപെൻഷൻ വിതരണത്തിനെത്തിയ ബാങ്ക് ജീവനക്കാരെ തടഞ്ഞ് നിർത്തി ബിജെപിക്കാർ മർദിച്ചു. വ്യാഴാഴ്ച പകൽ 12.30 ഓടെ പേയാട് ഭജനമഠം പ്രദേശത്താണ് സംഭവം.  വിളപ്പിൽ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരായ ജെ എസ് രഞ്ജിത്തിനെയും അനൂപ് ചന്ദ്രനെയും തടഞ്ഞുനിർത്തി പെൻഷൻ വിതരണം നിർത്തിവയ്ക്കാൻ ബിജെപിക്കാർ ആവശ്യപ്പെട്ടു. ഇത് നിരസിച്ചതിനെ തുടർന്ന് വാർഡം​ഗമായിരുന്ന ബിജെപിക്കാരൻ  സി എസ് വിജയകുമാറി​ന്റെ (സി എസ് അനിൽ) നേതൃത്വത്തിലുള്ള സംഘം വളഞ്ഞിട്ടാക്രമിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് പെൻഷൻ വിതരണം നടത്തണ്ട എന്നാക്രോശിച്ചായിരുന്നു മർദനം. പെൻഷൻ രേഖകൾ പിടിച്ചുവാങ്ങിയ സംഘം ജീവനക്കാരെ ഒരു മണിക്കൂറോളം തടഞ്ഞുവച്ചു. വിളപ്പിൽശാല പൊലീസെത്തി പെൻഷൻ രേഖകൾ തിരികെ വാങ്ങി ജീവനക്കാരെ  മോചിപ്പിച്ചു. രഞ്ജിത്തിനെ വിളപ്പിൽശാല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.   വിളപ്പിൽശാല പൊലീസിൽ ബാങ്ക് അധികൃതർ പരാതി നൽകി. പെൻഷൻ വിതരണം തടഞ്ഞ് ജീവനക്കാരെ മർദിച്ചവർക്കെതിരെ  കർശന നടപടിയെടുക്കണമെന്ന് ബാങ്ക് പ്രസിഡ​ന്റ് ചെറുകോട് മുരുകൻ ആവശ്യപ്പെട്ടു. കർശന നടപടി വേണം:   എംഎൽഎ പെൻഷൻ വിതരണം ചെയ്യാൻ പോയ ബാങ്ക് ജീവനക്കാരെ ആക്രമിച്ചത് അങ്ങേയറ്റം അപലപനീയമാണെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ഐ ബി  സതീഷ് എംഎൽഎ ആവശ്യപ്പെട്ടു.‍ ഈ പ്രതിസന്ധിയുടെ ഘട്ടത്തിലും എൽഡിഎഫ് സർക്കാർ ജനങ്ങളോടുള്ള പ്രതിബദ്ധത തെളിയിക്കുകയാണ്. അസത്യ പ്രചാരണങ്ങളിലൂടെയും ഗുണ്ടായിസത്തിലൂടെയും സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ മറച്ചു വയ്ക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഇത്തരം അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എം എൽ എ ആവശ്യപ്പെട്ടു.   Read on deshabhimani.com

Related News