മഴയിൽ വ്യാപക നാശം
നെടുമങ്ങാട് കനത്ത മഴയിൽ നെടുമങ്ങാട് നഗരസഭയിലെ ചിറക്കാണി വാർഡിൽ ഉൾപ്പെട്ട വേങ്കോട്, കുഞ്ചം, മുണ്ടേക്കോണം പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടം. വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. രണ്ടു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പരിയാരം -വേങ്കോട് റോഡിലെ മുളവൂർക്കോണം -പുനക്കോട് ഭാഗത്ത് വലിയതോതിൽ മണ്ണിടിഞ്ഞു. വെള്ളം കുത്തിയൊലിച്ച് മരങ്ങളും വൈദ്യുതി തൂണുകളും കടപുഴകിവീണു. ഉരുൾ പൊട്ടലിന് സമാനമായ അവസ്ഥയാണ് പ്രദേശത്തുണ്ടായത്. വേങ്കോട് പുനക്കോട് സ്വദേശി ജോസിന്റെ വീട്ടിലേക്ക് കൂറ്റൻ സംരക്ഷണഭിത്തി തകർന്നു വീണു. പുനക്കോട് സ്വദേശി മഞ്ജുഷയുടെ വീടിനോട് ചേർന്ന് സമീപത്തെ കുന്നിൽനിന്നും മണ്ണിടിഞ്ഞു വീണ് വീട് അപകടാവസ്ഥയിലായി. മുണ്ടേക്കോണം സ്വദേശി സന്ധ്യയുടെ വീടിനോട് ചേർന്നുള്ള ഭിത്തി തകർന്ന് ചുവരുകൾ വിണ്ടുകീറി. മുണ്ടേക്കോണം സ്വദേശി തങ്കമണിയുടെ വീട്ടിൽ വെള്ളം കയറി. ചിറക്കാണി ഏലായിൽ വെള്ളംപൊങ്ങി മതിൽക്കെട്ടുകൾ തകരുകയും വ്യാപകമായി കൃഷി നശിക്കുകയും ചെയ്തു. Read on deshabhimani.com