കുട്ടിക്കുരുന്നുകൾ അക്ഷരമുറ്റത്തേക്ക്‌



തിരുവനന്തപുരം ജില്ലയിൽ കാൽലക്ഷത്തോളം കുരുന്നുകൾ വ്യാഴാഴ്‌ച ആദ്യമായി അക്ഷരമുറ്റത്തേക്ക്‌. ഏകദേശം 30,000 കുട്ടികളെങ്കിലും ഒന്നാംക്ലാസിൽ പ്രവേശനം നേടുമെന്നാണ്‌ പ്രതീക്ഷ. സ്‌കൂൾ തുറന്ന്‌ ആറാം പ്രവൃത്തിദിനത്തിന്‌ശേഷമെ കുട്ടികളുടെ എണ്ണം കൃത്യമായി കണക്കാക്കാനാകൂവെന്ന്‌ വിദ്യാഭ്യാസ വകുപ്പ്‌ അറിയിച്ചു. കഴിഞ്ഞ അധ്യയന വർഷം ഒന്നുമുതൽ പത്തുവരെ ക്ലാസുകളിലായി ജില്ലയിൽ 3.016 ലക്ഷം കുട്ടികളാണ്‌ പഠിച്ചത്‌. ഹയർസെക്കൻഡറി വിഭാഗത്തിൽ ഏകദേശം 35,000ഓളം കുട്ടികളുണ്ട്‌. സംസ്ഥാനതല സ്‌കൂൾ പ്രവേശനോത്സവം വ്യാഴം രാവിലെ പത്തിന് മലയിൻകീഴ് ജിഎൽപിബി സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. നവാഗതർക്ക് മുഖ്യമന്ത്രി സമ്മാനങ്ങൾ വിതരണം ചെയ്യും. സ്‌കൂളിലെ പുതിയ മന്ദിരം നാടിന് സമർപ്പിക്കും. മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും. 2023 –-24 അധ്യയന വർഷത്തെ കലണ്ടർ മന്ത്രി ആന്റണി രാജു പ്രകാശിപ്പിക്കും. മധുരം മലയാളം, ഗണിതം രസം, കുട്ടിക്കൂട്ടം കൈപ്പുസ്‌തകം എന്നിവ മന്ത്രി ജി ആർ അനിൽ  പ്രകാശിപ്പിക്കും. ഹലോ ഇംഗ്ലീഷ് - കിഡ്‌സ് ലൈബ്രറി ബുക്ക്‌ സീരീസ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രകാശിപ്പിക്കും. കുട്ടികളെ സ്വീകരിക്കാൻ മന്ത്രിയും വിളപ്പിൽ മലയിൻകീഴ് ജിഎൽപിബി സ്‌കൂളിലെത്തുന്ന വിദ്യാർഥികളെ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ സ്വീകരിക്കും. തുടർന്ന് പ്രവേശനോത്സവ ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം അരങ്ങേറും. സ്‌കൂൾതലത്തിലും ജില്ലാതലത്തിലും പ്രത്യേകം പ്രവേശനോത്സവങ്ങൾ സംസ്ഥാന വ്യാപകമായി നടക്കും. Read on deshabhimani.com

Related News