ബഫർ സോണിൽ അരലക്ഷം കെട്ടിടം ; റിപ്പോർട്ട്‌ സർക്കാർ
 വെബ്സൈറ്റിൽ 
പതിനൊന്നിനുള്ളിൽ



തിരുവനന്തപുരം സംസ്ഥാനത്തെ ബഫർ സോൺ മേഖലയിൽ വീടുകൾ ഉൾപ്പെടെ ഏകദേശം 50,000 നിർമാണങ്ങൾ. കേരള സ്റ്റേറ്റ്‌ റിമോട്ട്‌ സെൻഡിങ്‌ ആൻഡ്‌ എൻവയോൺമെന്റ്‌ സെന്റർ (കെഎസ്‌ആർഇസി) ഉപഗ്രഹ ചിത്രങ്ങൾ മുഖാന്തരം തയ്യാറാക്കിയ പ്രാഥമിക റിപ്പോർട്ടിലാണ്‌ ഇക്കാര്യമുള്ളത്‌. റിപ്പോർട്ട്‌ സുപ്രീംകോടതി മുമ്പാകെ സമർപ്പിക്കാൻ സർക്കാരിനോട്‌ ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ശുപാർശ ചെയ്തു. പഞ്ചായത്ത്/ വില്ലേജ് തല സർവേ നമ്പർ ഉൾപ്പെടെയുള്ള നിർമിതികളുടെ വിവരങ്ങളും ഭൂപടവും സഹിതം റിപ്പോർട്ടിന്റെ സംക്ഷിപ്ത രൂപം സർക്കാർ വെബ്സൈറ്റിൽ 11നുള്ളിൽ പ്രസിദ്ധീകരിക്കും. ഈ രേഖകളിൽ ഉൾപ്പെടാതെ പോയിട്ടുള്ള നിർമിതികൾ ഉണ്ടെങ്കിൽ അതിന്റെ വിശദാംശങ്ങൾ പൊതുജനങ്ങൾക്ക് അറിയിക്കാം. വിവരങ്ങൾ നിർദിഷ്ട ഫോമിൽ തയ്യാറാക്കി 23നകം eszexpertcommittee@gmail.com ലേക്കോ ജോയിന്റ് സെക്രട്ടറി, വനം വന്യജീവിവകുപ്പ് അഞ്ചാം നില, സെക്രട്ടറിയറ്റ് അനെക്സ് II ബിൽഡിങ്, തിരുവനന്തപുരം–-- 695001 വിലാസത്തിൽ തപാലിലോ അറിയിക്കാം. ഇവ തദ്ദേശവകുപ്പ്‌ കുടുംബശ്രീ മുഖേന പരിശോധിച്ച് ജനുവരി 14നകം തുടർനടപടിക്കായി സമിതിക്ക്‌ സമർപ്പിക്കണം. സംരക്ഷിത പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ പരിധിയിലുള്ള സ്ഥാപനങ്ങൾ, വീടുകൾ, മറ്റു നിർമാണങ്ങൾ, വിവിധ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച് സ്ഥലപരിശോധന നടത്തി വിശദമായ വിവരങ്ങൾ ശേഖരിക്കുന്നതിനാണ്‌ വിദഗ്ധ സമിതിക്ക്‌ രൂപം നൽകിയത്‌. സമിതിയുടെ അടുത്ത യോഗം 11ന് രാവിലെ 10.3-0ന്‌ എറണാകുളത്ത്‌ ചേരും. കരട് സംക്ഷിപ്ത റിപ്പോർട്ട് സമർപ്പിച്ചു നെയ്യാർ, -പേപ്പാറ വന്യജീവി സങ്കേതങ്ങളിലെ പരിസ്ഥിതി സംവേദക മേഖലയിലെ പ്രാഥമിക പഠനത്തിന്റെ കരട് സംക്ഷിപ്ത റിപ്പോർട്ടും ഞായറാഴ്ച കെഎസ്‌ആർഇസി ഉദ്യോഗസ്ഥൻ സമിതി മുമ്പാകെ സമർപ്പിച്ചു. ഇവിടങ്ങളിൽ മൂവായിരത്തോളം വ്യത്യസ്ത നിർമിതികളാണുള്ളത്‌. മറ്റ് സംരക്ഷിത പ്രദേശങ്ങളിലെ സമാനമായ റിപ്പോർട്ട് ഒരാഴ്‌ചയ്ക്കുള്ളിൽ സമർപ്പിക്കും. Read on deshabhimani.com

Related News