ലഹരി ഉപയോഗം 
കൂടി, അറസ്‌റ്റും



പത്തനംതിട്ട ജില്ലയിൽ മയക്കുമരുന്ന് കേസുകളും മയക്കുമരുന്നുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്നവരുടെ എണ്ണവും  കൂടുന്നു. 2021ൽ അറസ്റ്റിലായവരുടെ  ഇരട്ടിയോളം 2022ൽ ആറുമാസത്തിനകം ജില്ലയിൽ പിടിക്കപ്പെട്ടു. കഞ്ചാവാണ് വ്യാപകമായി ജില്ലയിൽ  പിടിക്കപ്പെടുന്നത്. എംഡിഎം, ഹാഷിഷ് ഓയിൽ, നൈട്രോ സെപാം  ടാബ്ലറ്റുകൾ എന്നിവയും ജില്ലയിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്.  കഞ്ചാവ് ബീഡി ഉപയോഗവും യുവാക്കളുടെ ഇടയിൽ  വർധിച്ചു.  2021ൽ 112 അറസ്റ്റ് നടന്നെങ്കിൽ ഈ വർഷം ആറുമാസത്തിനകം 286 കേസ് രജിസ്റ്റർ ചെയ്തു.  24 കഞ്ചാവ് കേസും 29 അറസ്റ്റും 2021ൽ നടന്നു. ഈ വർഷം ആറുമാസത്തിനകം 37 കേസ് രജിസ്റ്റർ ചെയ്തു.  48 പേരെ അറസ്റ്റ് ചെയ്തു. 22 കിലോ കഞ്ചാവ് പിടിച്ചെടുത്തു. ഹാഷിഷ് ഓയിലും എംഡിഎമ്മും ഈ വർഷമാണ് ജില്ലയിൽ നിന്നും പിടിച്ചത്. 2021ൽ ഇരുപത്തിയൊമ്പതര കിലോ കഞ്ചാവാണ് പിടിച്ചത്.  തിരുവല്ല, പത്തനംതിട്ട, അടൂർ, റാന്നി മേഖലകളിൽ നിന്നാണ് കൂടുതൽ ലഹരി ഉൽപ്പന്നങ്ങൾ പിടിക്കപ്പെടുന്നത്. തമിഴ്നാട്, ആന്ധ്രഎന്നിവിടങ്ങളിൽനിന്നാണ്‌ ലഹരി ഉൽപ്പന്നങ്ങൾ കൂടുതലും വരുന്നതെന്ന് കോട്ടിക്കുളം ഡിവൈഎസ്‌പി ആർ പ്രദീപ് കുമാർ  പറഞ്ഞു. കോളേജ്, സ്‌കൂൾ എന്നിവ കേന്ദ്രീകരിച്ച് ബോധവൽക്കരണ ക്ലാസുകൾ പൊലീസിന്റെ  നേതൃത്വത്തിൽ നടന്നുവരുന്നു. ലഹരിവിരുദ്ധ ക്യാമ്പയിനുമായി ബന്ധപ്പെട്ട് കായിക മത്സരമടക്കം നടത്തി പുതിയ തലമുറയെ ഇതിനെതിരെ ബോധവൽക്കരിക്കുന്നുണ്ട്‌. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപം കച്ചവട സ്ഥാപനങ്ങളിൽ പുകയിലഉൽപ്പന്നങ്ങളുടെ വിൽപ്പന നിരോധിച്ചിട്ടുണ്ട്. ഇത്‌ പരിശോധിക്കാൻ പൊലീസിന്റെ നേതൃത്വത്തിൽ ജില്ല വ്യാപകമായി പ്രത്യേക സ്‌ക്വാഡ്‌ പ്രവർത്തിക്കുന്നു.  കുറ്റകൃത്യങ്ങളിൽ പങ്കെടുക്കുന്നവരിൽ വലിയ പങ്കും ഇത്തരം പദാർഥങ്ങൾ ഉപയോഗിക്കുന്നവരാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. Read on deshabhimani.com

Related News