ലൈസന്‍സ് വ്യവസ്ഥ ലംഘിച്ചാല്‍ 
പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല

പത്തനംതിട്ട നഗരസഭ ചെയർമാൻ അഡ്വ.ടി സക്കീർ ഹുസൈന്റെ നേതൃത്വത്തിൽ കൗൺസിലർമാരും ഉദ്യോഗസ്ഥരും നഗരത്തിലെ ഹോട്ടലുകളിൽ പരിശോധന നടത്തുന്നു


 പത്തനംതിട്ട ലൈസൻസ് വ്യവസ്ഥകൾ ലംഘിച്ചു  പ്രവർത്തിക്കാൻ ഒരു സ്ഥാപനത്തെയും അനുവദിക്കില്ലെന്ന് പത്തനംതിട്ട നഗരസഭ ചെയർമാൻ അഡ്വ.ടി  സക്കീർ ഹുസൈൻ പറഞ്ഞു. നഗരത്തിലുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ നഗരസഭാ ചെയർമാന്റെ നേതൃത്വത്തിൽ നഗരത്തിൽ പരിശോധനയും നടപടിയും  തുടങ്ങി. കാൽനടയാത്രികർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന ഇറക്കുകൾ, ബോർഡുകൾ ഉൾപ്പടെ എല്ലാ സാധനങ്ങളും നീക്കം ചെയ്യാനാണ് നഗരസഭയുടെ തീരുമാനം.  നഗരസഭാ ഓഫീസ് മുതൽ സെൻട്രൽ ജങ്ഷൻ, പഴയബസ് സ്റ്റാൻഡ്  വരെയുള്ള ഭാഗങ്ങളിൽ ആദ്യഘട്ട പരിശോധന നടത്തി. മുൻകൂർ നോട്ടീസ് നൽകിയിട്ടും നിയമലംഘനം തുടർന്ന സ്ഥാപനങ്ങളിൽ തത്സമയം നടപടി സ്വീകരിച്ചു. മറ്റുള്ളവയ്ക്ക് ഉടനടി നോട്ടീസ് നൽകുമെന്നും ചെയർമാൻ പറഞ്ഞു. സാങ്കേതിക  നിയമലംഘനത്തിനപ്പുറം അപകടസാധ്യത  പരമാവധി ഒഴിവാക്കുകയാണ്  ലക്ഷ്യം. ഇതിന്  പരിശോധനകളും നടപടികളും തുടരും. നഗരസഭയിലെ എൻജിനിയറിങ് , റവന്യൂ, ആരോഗ്യ വിഭാഗം  സ്ഥിരം സമിതി അധ്യക്ഷരും  ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘമാണ് പരിശോധനയിൽ പങ്കെടുത്തത്. കഴിഞ്ഞ ദിവസം നഗരത്തിൽ തീപിടുത്തത്തിന് ഇടയാക്കിയ കടയിൽ അപകടകരമായ രീതിയിലാണ് പാചകം ചെയ്തിരുന്നത്. കടുത്ത ചൂട് അനുഭവപ്പെടുന്ന കാലാവസ്ഥയും കടകൾക്ക് മുന്നിലേക്കിറക്കി സ്ഥാപിക്കുന്ന പാചക സംവിധാനങ്ങളും വൻ ദുരന്തം സൃഷ്ടിക്കാൻ സാധ്യതയുണ്ട്. ആരോഗ്യ  സ്ഥിരം സമിതി അധ്യക്ഷൻ  ജെറി അലക്‌സ്, വികസന കാര്യ  സ്ഥിരം സമിതി അധ്യക്ഷൻ കെ ആർ അജിത്കുമാർ, പൊതുമരാമത്ത്  സ്ഥിരം സമിതിഅധ്യക്ഷ ഇന്ദിരാ മണിയമ്മ, വിദ്യാഭ്യാസ സ്തിരം സമിതി അധ്യക്ഷ  എസ്   ഷമീർ, ജില്ലാ ആസൂത്രണ സമിതി അംഗം പി കെ അനീഷ്, കൗൺസിലർമാരായ എ അഷറഫ്, സുമേഷ് ബാബു, നഗരസഭാ സെക്രട്ടറി ഷെർല ബീഗം, എഞ്ചിനീയർ ജെ. സുധീർരാജ്, റവന്യൂ ഓഫീസർ അജിത്കുമാർ, ഹെൽത്ത് സൂപ്പർവൈസർ എം പി വിനോദ് തുടങ്ങിയവർ പങ്കെടുത്തു.     Read on deshabhimani.com

Related News